പശു സംരക്ഷണത്തിന്റെ പേരിൽ ദേശീയ സുരക്ഷാ നിയമം ഉപയോ​ഗിച്ചത് തെറ്റ്; പി ചിദംബരം

By Web TeamFirst Published Feb 9, 2019, 9:23 AM IST
Highlights

രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണ് എൻഎസ്എ. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എൻഎസ്എ ചുമത്തി കേസെടുക്കുന്നത്. 

ഭോപ്പാൽ: പശു സംരക്ഷണത്തിന്റെ പേരിൽ മധ്യപ്രദേശിൽ ദേശീയ സുരക്ഷാ നിയമം ഉപയോ​ഗിച്ച് ആളുകളെ അറസറ്റ് ചെയ്ത നടപടി ശരിയല്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. ഇക്കാര്യത്തിൽ ശരിയായ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശം കമൽ നാഥ് സർക്കാരിന് കേൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി നൽകിയതായും ചിദംബരം പറഞ്ഞു.

'അത് തെറ്റാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.  തെറ്റായ കാര്യമാണ് ചെയ്തതെന്ന് കോൺ​ഗ്രസ് പ്രസിഡൻ‌റ് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നാണ് ഞാൻ കരുതുന്നത്. മധ്യപ്രദേശിൽ എൻഎസ്എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്)ഉപയോ​ഗിച്ചത് തെറ്റാണ്. മധ്യപ്രദേശ് സർക്കാരിനോട് അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്'-ചിദംബരം പറഞ്ഞു. 

നിലവിൽ പശുസംരക്ഷണത്തിന്റെ പേരിൽ മധ്യപ്രദേശിൽ അഞ്ചു പേർക്കെതിരെയാണ് എൻഎസ്എ ചുമത്തിയിച്ചുള്ളത്. വ്യാഴാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വെച്ച് പശുവിനെ കടത്തിയ മെഹ്ബൂബ് ഖാന്‍, റൊഡുമാല്‍ മാല്‍വിയ എന്നിവരെയും, ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കൊന്നതിന്റെ പേരില്‍ ശക്കീല്‍, നദീം, അസാം എന്നിവരെയായുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പരമ്പരാഗതമായി കശാപ്പുകാരാണ് സഹോദരൻമാരായ നദീമും ഷക്കീലും. ഗോവധ നിരോധനനിയമത്തിലെ വകുപ്പുകൾക്ക് പുറമേയാണ് ഇവർക്കെതിരെ എൻഎസ്എ കൂടി ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണ് എൻഎസ്എ. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എൻഎസ്എ ചുമത്തി കേസെടുക്കുന്നത്. ഉത്തർപ്രദേശിൽ ഗോവധം ആരോപിക്കപ്പെട്ട പല കേസുകളിലും എൻഎസ്എ ചുമത്താറുള്ളത് വിവാദമായിരുന്നു.

ഖാണ്ഡ്വയിലെ സംഭവത്തില്‍ എന്‍എസ്എ ചുമത്താന്‍ തീരുമാനിച്ചത് പൊലീസ് ആണെന്നും, ഈ കേസില്‍ എന്‍എസ്എ ചുമത്തേണ്ടിയിരുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

click me!