
ദില്ലി: വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറിയതിന് കാരണം റാഫേല്‍ ഇടപാടിൽ നിന്ന് ശ്രദ്ധതിരിക്കാനെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ചത്.റാഫേൽ കരാറുമായി ബന്ധപ്പെട്ട് മോദിക്കെതിരെ വന്നിട്ടുള്ള വിവാദ പരാമർശങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇങ്ങനെ ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി രാജിവെക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പശ്ചാത്തലമാണ് നിലനിൽക്കുന്നത്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഈ മാര്‍ഗത്തെ ആശ്രയിച്ചിരിക്കുന്നതെന്നാണ് ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഭരണകക്ഷികൾ ഉയർത്തുന്ന വിമർശനങ്ങൾ തള്ളിക്കളയുന്നുവെന്നും ഈ അഴിമതിയിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാർ തങ്ങളെ കരുവാക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടും ഹുസൈന്‍ മോദി സര്‍ക്കാറിനെതിരെ ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ രക്തസാക്ഷികളോട് അനാദരവും വഞ്ചനയും കാണിക്കുന്നത് വഴി ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെയാണ് ഹുസൈൻ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam