പഞ്ച്കുള: മൂന്ന് മക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത് അച്ഛന്റെ വിവാഹേതര ബന്ധമാണെന്ന് വെളിപ്പെടുത്തൽ. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച അച്ഛന്റെ അമ്മയാണ് പേരക്കുട്ടികളുടെ മരണകാരണം വെളുപ്പെടുത്തിയത്. ഹരിയാനയിലെ പഞ്ച്കുളയിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തൽ. 11 വയസുള്ള സമീർ, എട്ട് വയസുള്ള സിമ്രാൻ, മൂന്ന് വയസുള്ള സമർ എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് 11 കിലോമീറ്റർ അകലെ കുരുക്ഷേത്രക്കടുത്ത സർസ ഗ്രാമത്തിനടുത്ത വനത്തിൽ കണ്ടെത്തിയത്.
26കാരനായ കുട്ടികളുടെ അമ്മാവൻ ജഗ്ദീപ് സിങ് ആണ് മൂന്ന് കുട്ടികളെയും അച്ഛൻ സോഹൻ മാലിക്ക് എന്ന സോനുവിന്‍റെ നിർദേശ പ്രകാരം വെടിവെച്ചുകൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ജഗദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സോനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയുമാണ്. ധനോദേവി എന്ന 58കാരിയ കുട്ടികളുടെ മുത്തശ്ശിയാണ് മകന്റെ അവിഹിത ബന്ധത്തെക്കുറിച്ച് പറയുന്നത്. ഹിമാചൽ സ്ത്രീയുമായി സോനുവിനുള്ള ബന്ധത്തെക്കുറിച്ച് മൂന്ന് മാസം മുമ്പ് തന്നെ താൻ ചിലരെ അറിയിച്ചിരുന്നുവെന്നാണ് മുത്തശ്ശി പറയുന്നത്.
കൈത്താലിൽ സോനുവിന്‍റെ കടയിൽ സ്ത്രീ സന്ദർശകയായിരുന്നു. എന്നാൽ അത് തന്‍റെ മക്കളുടെ കൊലയിലേക്ക് നയിക്കുമെന്ന് കരുതിയില്ല. മകൻ സോനുവിന് പരമാവധി ശിക്ഷ നൽകണമെന്ന് ധനോദേവി ആവശ്യപ്പെട്ടു. അവന്റെ മുഖം എനിക്ക് കാണേണ്ടെന്ന് സോനുവിന്‍റെ അച്ഛൻ ജീത മാലിക് പറഞ്ഞു. മക്കളുടെ വിധിയറിഞ്ഞ സോനുവിന്‍റെ ഭാര്യ സുമൻ അബോധാവസ്ഥയിലാണ്. മക്കളെ കാണാതായതുമുതൽ അവർ വീട്ടിനകത്ത് തന്നെ ആരോടും മിണ്ടാതെ കഴിയുകയായിരുന്നു.
കൈത്താലിൽ ഫോട്ടോഗ്രാഫർമാരായിരുന്ന സുമനും സോനുവും 2005ൽ ആണ് വിവാഹിതരായത്. ആ പ്രദേശത്തെ സൽസ്വഭാവിയായ സ്ത്രീയാണ് സുമൻ എന്ന് പരിസരവാസികൾ പറയുന്നു. അവർ ഒരിക്കൽ പോലും സോനുവിനോട് വഴക്കിട്ടതായി അവർക്കറിയില്ല. വീട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു അവർ.
അവരുടെ മൂന്ന് കുട്ടികളും മിടുക്കരായിരുന്നുവെന്ന് അയൽവാസി മൽകീത് സിങ് പറയുന്നു. അവിഹിതര ബന്ധം തുടരുന്നതിന് സോനുവിന് കഠിന പ്രയത്നം നടത്തുന്ന ഭാര്യയും മൂന്ന് മക്കളും പ്രതിബന്ധമായിരുന്നുവെന്നാണ് സോനുവിന്‍റെ പിതൃസഹോദര പുത്രനായ ജഗദീപ് പറയുന്നത്.
കുട്ടികളെ കൊല്ലുന്നതിന് ആഗ്രഹിക്കുന്ന രണ്ടാം വിവാഹശേഷം സോനു പണം വാഗ്ദാനം ചെയ്തുവെന്നും ജഗദീപ് പറയുന്നു. ജഗദീപിന്റെ കുറ്റസമ്മതം കുരുക്ഷേത്ര പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആരോപണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് ഗാർഗ് പറഞ്ഞു. മൂന്ന് വയസുള്ള കുട്ടിയുടെ പിതാവായ ജഗദീപിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും വെടിവെക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നെറ്റിയിൽ വെടിവെച്ചതിനെ തുടർന്ന് കുട്ടികളുടെ മസ്തിഷ്കം തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയതായാണ് റിപ്പോർട്ടുകൾ. കുട്ടികൾ അമ്മാവനെ നോക്കി നിൽക്കുമ്പോഴാണ് ഇയാൾ വെടിയുതിർത്തതെന്നാണ് കരുതുന്നത്.