ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി നിരവധി പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുകയും ചെയ്തു.
ദില്ലി : ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 82 ആയി. 8 ജില്ലകളിലായി 2 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ഒഡീഷയിൽ മഴക്കെടുതിയിൽ ഇതുവരെ 8 പേരാണ് മരിച്ചത്. 5 ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചു. ഉത്തരാഖണ്ഡിൽ മഴ ശക്തമായ ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴയാണ്. മഹാരാഷ്ട്രയിൽ പൂനെ, സത്താര എന്നീ ജില്ലകളിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 12 പേരാണ് മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചത്. ഗുജറാത്തിലെ ഡാങ്, നർമ്മദ, പൂർണ നദികൾ കരകവിഞ്ഞൊഴുകുകയാണ്. നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നീ ജില്ലകളിലെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലാണ്. പത്ത് ജില്ലകളിലാണ് ഗുജറാത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



