
പത്തനംതിട്ട: സി.പി.എം നേതാവ് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലിംലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.എമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സി.പി.എമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു. സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, എസ്.എഫ്.ഐ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജ് യൂണിയൻ ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലർ, എൻ.ആർ.ഇ.ജി ജില്ലാ വൈസ് പ്രസിഡന്റ്, കേരള കർഷക സംഘം ജോയിന്റ് സെക്രട്ടറി, ഇലന്തൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
മദ്ധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ തൊട്ടാവള്ളിൽ കുടുംബത്തിലെ അംഗമാണ്. എൻ.എസ്.എസ് മുൻ സംസ്ഥാന പ്രതിനിധി സഭാ അംഗം, നിലവിൽ എൻ.എസ്.എസ് താലൂക് യൂണിയൻ കമ്മിറ്റി അംഗവുമാണ്. ആറന്മുള പള്ളിയോട സേവ സമിതി വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാഡമി കോളേജ് ഉടമ ഡോ. നാരായണൻ നായരുടെ അടുത്ത ബന്ധുവാണ്. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുകയും സത്യസന്ധമായ രാഷ്ട്രീയം മുന്നോട്ട് വെക്കുകയും ചെയ്യുന്നത് കൊണ്ടാണ് മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അഡ്വ. ആർ. കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam