
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് പദപ്രയോഗം മാത്രം പിന്‍വലിക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. കന്യാസ്ത്രീക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ആരെയും പേടിച്ചിട്ടല്ല ഇക്കാര്യങ്ങള്‍ തിരുത്തുന്നത്. വൈകാരികമായി പറഞ്ഞതിൽ ദുഃഖമുണ്ടെന്നതിനാലാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയില്‍ വാ മൂടെടാ പിസി എന്ന തരത്തില്‍ കാംപയനടക്കമുള്ള പ്രതിഷേധവും നടന്നുവരുന്നുണ്ട്. വിവാദ പരാമര്‍ശത്തില്‍ നേരത്തെ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. ഈ മാസം 20ന് കമ്മീഷന് മുന്നില്‍ ഹാജരകണമെന്ന നിര്‍ദേശത്തിന് പിന്നാലെ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ് വീണ്ടും രംഗത്തെത്തിയിരുന്നു.
വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍റെ അധികാരമൊക്കെ താൻ ഒന്നുകൂടെ നോക്കട്ടെ. ജലന്തർ ബിഷപ്പിനെതിരെയുള്ള പരാതിയിൽ കന്യാസ്ത്രീക്കെതിരെ ടിഎയും ഡിഎയും അയച്ചു തന്നാൽ ദില്ലിയില്‍ പോകുന്നത് നോക്കാം., അല്ലെങ്കിൽ അവർ കേരളത്തിലേക്ക് വരട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടിഎ, ഡിഎ എന്നിവ നല്‍കിയ ദില്ലിയില്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജാറാകാമെന്ന പിസിയുടെ പരിഹാസത്തിന്, പാപ്പരാണെന്ന് രേഖ കാണിച്ചാല്‍ യാത്രാബത്തയും താമസചെലവും തരാമെന്നായിരുന്നു വനിതാ കമ്മീഷന്‍ മറുപടി നല്‍കിയത്. പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പിസി ജോര്‍ജിനെതിരെ നേരിട്ട് കേസെടുക്കാന്‍ പൊലീസ് തയ്യാറായേക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. പരാമര്‍ശത്തില്‍ കന്യാസ്ത്രീയും പരാതി നല്‍കുമെന്ന് അറിയിച്ചിരിക്കെയാണ് പ്രത്യേക പദപ്രയോഗം മാത്രം പിന്‍വലിക്കുന്നതായി പിസി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam