നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്.

തിരുവനന്തപുരം: കെഎസ്ആർടിസി 2018ൽ പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്.

എംപാനൽ ജീവനക്കാർക്ക് ആശ്വാസവും കെഎസ്ആർടിസിക്ക് തിരിച്ചടിയുമാണ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്‍റെ തീർപ്പ്. 2018ൽ പിഎസ്‍സി റാങ്ക് പട്ടിക വന്നതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ തുട‍ർന്ന് പിരിച്ചുവിട്ട 3055 ജീവനക്കാരെ തിരിച്ചെടുക്കണം. അർഹരായവരെ സ്ഥിരപ്പെടുത്തണം. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കണം. പിരിച്ചുവിട്ട സമയം മുതൽ ഇതുവരെയുളള 50 ശതമാനം വേതനം നൽകണം. സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം. കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. ലിജു സ്റ്റീഫൻ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഹൈക്കോടതിയാണ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിക്കാൻ ഹർജിക്കാർക്ക് നിർദേശം നൽകിയത്. തിരിച്ചെടുക്കലും ഇതുവരെയുളള വേതനം നൽകലും കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഹൈക്കോടതി വിധിക്ക് എതിരായ ഉത്തരവായതിനാൽ നിയമോപദേശം തേടി തുടർനടപടിയെടുക്കാനാണ് കെഎസ്ആർടിസി തീരുമാനം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming