ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്യാനായി ദിനം പ്രതി ആയിരങ്ങൾ ചിലവിടുന്ന പാവങ്ങളെ സഹായിക്കാനാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രോഗിയ്ക്കും കൂട്ടിരിപ്പുകാരനും മൂന്ന് മാസത്തേക്ക് സൗജന്യമായി ഇവിടെ തങ്ങാനാകും
തൃശ്ശൂർ: കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ ഓർമയിൽ സൗജന്യ ഫിസിയോ തെറാപ്പി കേന്ദ്രം നിർമിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. തൃശ്ശൂർ പെരുമ്പിലാവിലാണ് ഫിസിയോ തെറാപ്പി കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 2009 ൽ കൊല്ലപ്പെട്ട എ ബി ബിജേഷിന്‍റെ ഓർമ്മയ്ക്കായാണ് സൗജന്യ ഫിസിയോ തെറാപ്പി കേന്ദ്രം നിർമിച്ചിരിക്കുന്നത്.
ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്യാനായി ദിനം പ്രതി ആയിരങ്ങൾ ചിലവിടുന്ന പാവങ്ങളെ സഹായിക്കാനാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രോഗിയ്ക്കും കൂട്ടിരിപ്പുകാരനും മൂന്ന് മാസത്തേക്ക് സൗജന്യമായി ഇവിടെ തങ്ങാനാകും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെയാണ് ചികിത്സയ്ക്ക് പരിഗണിക്കുന്നത്.
ഇവിടത്തെ മുഴുവൻ ചിലവും ബിജേഷിന്‍റെ പേരിലുള്ള ട്രസ്റ്റാണ് വഹിയ്ക്കുക. നിലവിൽ അഞ്ച് പേർക്ക് താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം ഇവിടെയുണ്ട്. പുറത്ത് നിന്ന് വരുന്ന രോഗികൾക്ക് തെറാപ്പി ചെയ്ത് മടങ്ങാനുള്ള സൗകര്യങ്ങൾ വൈകാതെ ഇവിടെ ഒരുക്കും. ബിജേഷിന്‍റെ വിദേശത്തുള്ള സുഹൃത്തുക്കളും നാട്ടുകാരുമാണ് ട്രസ്റ്റിന് വേണ്ടി പണം സ്വരൂപിക്കുന്നത്.