
ഇരിട്ടി: സ്വകാര്യ ബസ് കണ്ടക്ടറുടെ 19,000 രൂപ പോക്കറ്റടിച്ച കള്ളന്‍ പഴ്‌സിലുണ്ടായിരുന്ന പണമെടുത്തിട്ട് ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്‍റെ താക്കോലും പിറ്റേന്ന് തപാലില്‍ അയച്ചു കൊടുത്തു. കണ്ണൂര്‍ ഇരിട്ടിയില്‍ നടന്ന സംഭവത്തില്‍ പണം നഷ്ടമായത് മുണ്ടയാം പറമ്പിലെ പി ജി ബാലകൃഷ്ണനാണ്. പഴ്‌സില്‍ ഉണ്ടായിരുന്ന പണം എടുത്ത കള്ളന്‍ ഇദ്ദേഹത്തന്റെ ആധാര്‍ കാര്‍ഡ്, വീടിന്‍റെ താക്കോല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, കണ്ടക്ടര്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ ബാലകൃഷ്ണന്‍റെ വിലാസത്തില്‍ അയച്ചു കൊടുത്തു.
അഞ്ചു ദിവസം മുമ്പ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിച്ച് പരിയാരത്ത് നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് പോക്കറ്റടിക്കലിന് ഇരയായത്. പരിയാരത്തു നിന്നും രണ്ടു സ്‌റ്റോപ്പുകള്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു പോക്കറ്റടിച്ച വിവരം മനസ്സിലായത്. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും ഇതിനിടയില്‍ പണവുമായി മോഷ്ടാവ് ബസില്‍ നിന്നും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം എടൂര്‍ പോസ്റ്റ് ഓഫീസില്‍ താക്കോലും മറ്റ് രേഖകളും തപാലിലെത്തി. തളിപ്പറമ്പില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോസ്‌റ്റോഫീസില്‍ നിന്നും കിട്ടിയ വിവരം. അതേസമയം പോക്കറ്റടി സംബന്ധിച്ച അടുത്ത കാലത്തെ കേസുകളില്‍ മോഷ്ടാക്കള്‍ പണം മാത്രം എടുക്കുന്ന കാര്യം പതിവാണെന്ന് തപാല്‍ അധികൃതര്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam