
കോട്ടയം: മണ്ഡലകാലത്ത് ശബരിമലയിൽ ആരെയും ക്യാമ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിവിൽ നിന്നും മാറി പന്തളം കൊട്ടാരത്തെയും തന്ത്രികുടുംബത്തെയും പരാമർശിക്കാതെയാണ് പിണറായി വിജയൻ കോട്ടയത്തെ രാഷ്ട്രീയവിശദീകരണയോഗത്തിൽ സംസാരിച്ചത്.
ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച വിശദീകരണയോഗങ്ങളിൽ ഇതുവരെയുള്ള രീതിയിയിൽ നിന്നും വ്യത്യസ്തമായിരുന്നു കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കടന്നാക്രമണമൊഴുവാക്കി അനാചാരങ്ങൾ എടുത്ത് കളഞ്ഞ പാരമ്പര്യം പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതിരോധം തീർത്തത്.
എൻഎസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ലയിൽ സംഘടനയുടെ നയങ്ങളെ പരാമർശിക്കുക പോലും ചെയ്തില്ല. തൊട്ടുകൂടായ്മക്കെതിരെ മന്നത്ത് പത്മനാഭൻ എടുത്ത നിലപാടുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മണ്ഡലകാലത്ത് ശബരിമലയിൽ തങ്ങാൻ അനുവദിക്കില്ലെന്ന സർക്കാർ നിലപാടിനെ വിമർശിച്ച ബിജെപിക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.
ബിജെപിയുടെ റിക്ക്രൂട്ടിംഗ് ഏജൻസിയെന്നായിരുന്നു കോൺഗ്രസിനെക്കുറിച്ചുള്ള പരിഹാസം. ശബരിമല വിഷയത്തിൽ മുന്നണിക്കുള്ളിൽ കലാപമുണ്ടെന്ന ആക്ഷേപങ്ങൾ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തള്ളി. മുഖ്യമന്ത്രിയുടെ നിലപാടിന കാനം പൂർണ്ണപിന്തുണയും നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam