
ദില്ലി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. രാഹുൽ ഗാന്ധി കള്ളം മാത്രം പറയുന്ന വ്യക്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. കള്ളം ഒരിക്കലും സത്യത്തിന് പകരമാകില്ലെന്നും ഫ്രഞ്ച് സർക്കാരും ഡാസോള്‍ട്ട് എവിയേഷൻ കമ്പനിയും രാഹുൽ കള്ളം പറയുകയാണെന്ന് തുറന്ന് കാട്ടിയതാണെന്നും ഗോയൽ പറഞ്ഞു.
രാഹുലിന് പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം തുടർച്ചയായി കള്ളങ്ങള്‍ പറയുന്നത്. എന്നാൽ, ഒരേ കള്ളം തന്നെ നൂറ് തവണ ആവർത്തിച്ചാൽ അതൊരിക്കലും സത്യമാകില്ലെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. തെറ്റായ കാര്യങ്ങൾ മാത്രം പറയുന്ന ആൾക്കാർ നമുക്കിടയിൽ ഉണ്ട്. അവർ അത് അവർ ആവർത്തിച്ചുകൊണ്ടെ ഇരിക്കും. കോൺഗ്രസിന് അടിസ്ഥാനപരമായ പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കുന്നില്ലെന്നും പിയൂഷ് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
റഫാലിൽ ഒപ്പ് വെച്ച പ്രധാനമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിച്ച അദ്ദേഹം പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു. അതേസമയം, റഫാൽ ഇടപാടിൽ പങ്കാളിയെ തിരഞ്ഞെടുക്കാനുളള അവകാശം കമ്പനിക്കാണെന്ന് ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രപ്പിയർ നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനിയാണ് കരാർ ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത്. റിലയൻസിനെ പങ്കാളിയാക്കിയത് ഡാസോ ഏവിയേഷൻ സ്വതന്ത്രമായി എടുത്ത തീരുമാനമാണെന്നും എറിക് പറഞ്ഞു.
വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന ഡാസോ ഏവിയേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലോയ്ക് സെഗ്‌ലന്റെ വെളിപ്പെടുത്തൽ ഫ്രഞ്ച് മാധ്യമം മീഡിയാപാർട് പുറത്തുവിട്ടത് വിവാദമായിരുന്നു. കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ തിരഞ്ഞെടുക്കണമെന്ന ഉപാധി അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് സെഗ്‌ലൻ പറഞ്ഞതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസർക്കരിനെതിരെ കോൺഗ്രസ് രംഗത്ത് വരികയും മോദി രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam