
മുംബൈ: റൺവേയ്ക്ക് പകരം ടാക്സി വേയിൽ നിന്ന് പറന്നുയരാൻ ശ്രമിച്ചതിന് രണ്ട് പൈലറ്റുമാരുടെ ലൈസൻസ് ജെറ്റ് എയർവേയ്സ് റദ്ദാക്കി. സൗദി അറേബ്യയിലെ റിയാദ് എയർപോർട്ടിലാണ് സംഭവം. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയ്ക്ക് സമാന്തരമായിട്ടാണ് ടാക്സി വേ സ്ഥിതി ചെയ്യുന്നത്. മാപ്പിൽ റൺവേ സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്താത്തതാണ് ഈ പ്രശ്നത്തിന് കാരണം. വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയാണ് ബോയിംഗ് 737 വിമാനം പറത്താൻ പൈലറ്റുമാർ ശ്രമിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തു കടന്നതിനാൽ വൻദുരന്തം ഒഴിവായി.
എയർപോർട്ട് ടെർമിനൽ, പാർക്കിംഗ് ബേ, റൺവേ എന്നിവയോട് സമീപത്താണ് ടാക്സിവേ സ്ഥിതി ചെയ്യുന്നത്. റൺവേയിൽ നിന്ന് പറന്നുയരുന്ന അതേ ശക്തിയിലാണ് വിമാനം ടാക്സി വേയിൽ നിന്ന് ടേക്കോഫ് ചെയ്യാൻ ശ്രമിച്ചതെന്ന് ഏവിയേഷൻ അധികൃതർ പറയുന്നു. പൈലറ്റുമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി എയർപോർട്ട് അധികൃതർ വെളിപ്പെടുത്തി. ഇന്ത്യൻ-സൗദി എയർപോർട്ട് അധികൃതർ സംയുക്തമായിട്ടാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam