
തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ ഹണിട്രാപ്പിലൂടെ കോടികൾ തട്ടാൻ ശ്രമിച്ച സംഘത്തിലെ യുവതി പിടിയിൽ. കാസർകോഡ് സ്വദേശി ഷഹീദയെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. നവമാധ്യമങ്ങൾ വഴി ആളുകളെ വലയിലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ കാസർകോഡ് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു യുവതി ഉൾപ്പടുന്ന സംഘത്തിന്‍റെ പ്രവർത്തനം. സമ്പന്നരെ വലയിലാക്കി കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ കാണിച്ച് പണം വാങ്ങിയായിരുന്നു തട്ടിപ്പ്.
സമീറ, ശ്വേത എന്നീ പേരുകളിൽ നവ മാധ്യമങ്ങൾ വഴി പരിചയം സ്ഥാപിച്ചാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നത്. നഗ്ന ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി കണ്ണൂർ ജില്ലയിലെ രണ്ട് യുവാക്കളിൽ നിന്നും ഒരു കോടി തട്ടാൻ ശ്രമിച്ച കേസിൽ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാസർകോട്ടെ ഒരു ഫ്ലാറ്റിൽ വെച്ച് ഷഹീദയെ അറസ്റ്റ് ചെയ്തത്. ഷഹീദക്കെതിരെ മാതമംഗലം സ്വദേശിയുടെ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും പിന്നീട് പിന്മാറിയ ശേഷം ഫോട്ടോകൾ കാണിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി. ഇവർ ഉപയോഗിച്ചിരുന്ന ലാപ് ടോപ്പിൽ നിന്നും നിരവധി ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്. കണ്ണൂരിലേയും കാസർകോട്ടേയും ചില രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam