
ചെന്നൈ: അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് അവധി നൽകാത്തതിൽ വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ ഇരുചക്ര വാഹനത്തിൽ നിന്ന് തള്ളിയിടുകയും മദ്യം കുടിപ്പിക്കുകയും ചെയ്ത് ട്രാഫിക് എസ്ഐയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചെന്നൈ പൊലീസ് കമ്മീഷണറോട് കമ്മീഷൻ ആവശ്യപ്പെട്ടു.
തേനാംപെട്ട് സിവി രാമൻ റോഡിൽവച്ച് കഴിഞ്ഞ 21നാണ് സംഭവം നടന്നത്. ട്രാഫിക് എസ്ഐ രവിചന്ദ്രനാണ് പൊലീസ് കോൺസ്റ്റബിൾ ധർമനെ ഇരുചക്ര വാഹനത്തിൽ നിന്ന് തള്ളിയിട്ടത്. വാഹനത്തിൻനിന്ന് റോഡിലേക്ക് വീണ ധർമ്മൻ എതിരെ വന്ന മിനിലോറിയുടെ അടിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് റോഡിൽ നിർത്തിയിട്ട ജീപ്പിന് സമീപം കൊണ്ടുപോകുകയും മറ്റ് പൊലീസുകാരുടെ സഹായത്തോടെ ധർമ്മനെ മദ്യം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു. വീഴ്ചയിൽ പരുക്കേറ്റ ധർമനെ റോയ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവംബർ ആറിനാണ് ധർമ്മന്റെ അമ്മ മരിച്ചത്. അന്ന് ഒരാഴ്ച്ച അവധിയിലായിരുന്ന ധർമ്മൻ വീണ്ടും ഡ്യൂട്ടിക്ക് കയറി. ശേഷം നവംബർ19ന് അമ്മയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി വീണ്ടും അവധി വേണമെന്ന് എസ്ഐയോട് ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ രവിചന്ദ്രൻ ധർമ്മന് അവധി നൽകിയില്ല. തുടർന്ന് അമ്മയുടെ ശേഷക്രിയ ചെയ്യാൻപോലും അവധി നൽകുന്നില്ലെന്ന് ആരോപിച്ച് ധർമൻ വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞു. ഇതോടെ സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ ധർമ്മനെ കുടുക്കുന്നതിനായി തക്കം പാർത്തിരുന്ന എസ്ഐ അനുയോജ്യമായൊരു അവസരം ഒത്തുവന്നപ്പോൾ ആക്രമിക്കുകയായിരുന്നു. ധർമൻ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് വരുത്തി തീർക്കാനാണ് മദ്യം കുടിപ്പിച്ചത്. ഇതിനെതുടർന്ന് ധർമ്മൻ സസ്പെൻഷനിലായി. എന്നാൽ തേനാപേട്ടിലെ കടയിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രവിചന്ദ്രനെ റിസർവ് പൊലീസിലേക്ക് മാറ്റി.
സംഭവത്തിൽ ധർമ്മന്റെ ഭാര്യ ശ്രീദേവി അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയെതുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജഡ്ജി ഡി ജയചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam