
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. നാളെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് എണ്‍പത്തിയഞ്ച് ദിവസമാവുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാമൊരുങ്ങുന്നത്. അഭിമന്യുവിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് പേരെക്കൂടാതെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച പന്ത്രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നാംപ്രതി ജെ.ഐ. മുഹമ്മദ്, രണ്ടാംപ്രതി ആരിഫ് ബിൻ സലിം, മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീൻ, അനസ്, റെജീബ്, അബ്ദുൾ റഷീദ്, സനീഷ്, ആദിൽ ബിൻ സലിം, ബിലാൽ, റിയാസ് ഹുസൈൻ, ഫറൂക്ക് അമാനി, സെയ്ഫുദ്ദീൻ, നജീബ്, നിസാർ, ഷാജഹാൻ, ബി.എസ്. അനൂബ്, നവാസ്, എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. മുഹമ്മദ് ഷഹീം, വി.എൻ. ഷിഫാസ്, സഹൽ, ജിസാൽ റസാഖ്, പി.എം. ഫായിസ്, തൻസീൽ, സനിദ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികള്‍ പിടിയിലാവുന്ന മുറയ്ക്ക് ഇവരെക്കൂടി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ആലോചന.
അന്വേഷണ ഉദ്യോഗസ്ഥൻ കൺട്രോൾ റൂം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷ്ണർ എസ്.ടി. സുരേഷ് കുമാർ, എസിപി കെ. ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam