
ദില്ലി: റെഡ്‌ഫോര്‍ട്ടില്‍ ആള്‍ത്തിരക്കുള്ള ബസ് സ്‌റ്റോപ്പില്‍ വച്ച് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ടുപേരും ഐഎസ് ഭീകരരെന്ന് പൊലീസ്. വ്യാഴാഴ്ച രാത്രിയാണ് കശ്മീര്‍ സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശികളായ പര്‍വേസ് (24) ജംഷീദ് (19) എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഇരുവരും ജമ്മു ആന്റ് കശ്മീരില്‍ ഐഎസിന്റെ പ്രചോദനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ്.ജെ.കെയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ദില്ലി ഒരിടത്താവളമാക്കാനുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പര്‍വേസിന്റെ സഹോദരന്‍ ഷോപ്പിയാനില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഒരു പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളും തീവ്രവാദസംഘടനയില്‍ അംഗമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജംഷീദിനെ ഇതിന് മുമ്പ് ഒരു സമരവുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam