സംസ്ഥാനത്ത് മറ്റ് ജില്ലകളിലും രാഷ്ട്രീയസംഘർഷത്തിന് അയവില്ല; ജാഗ്രതാനിർദേശം നൽകി ഡിജിപി

By Web TeamFirst Published Jan 5, 2019, 1:36 PM IST
Highlights

കണ്ണൂരിൽ മാത്രമല്ല, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും രാഷ്ട്രീയസംഘർഷങ്ങളും അക്രമങ്ങളും തുടരുകയാണ്. കനത്ത ജാഗ്രത പാലിക്കാൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി.

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂരിന് പുറമേ മറ്റ് ജില്ലകളിലും രാഷ്ട്രീയസംഘർഷങ്ങൾ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് അക്രമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സിപിഎം - ബിജെപി നേതാക്കളുടെ വീടുകൾ പരസ്പരം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി.

കണ്ണൂർ ജില്ലയിൽ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായിരിക്കുന്നത്. തലശ്ശേരി, അടൂർ‍ എന്നിവിടങ്ങളിൽ കൂടുതല്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

അക്രമം  തുടരുന്ന കണ്ണൂർ‍ ജില്ലയിൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും കൂടുതൽ പൊലീസിനെയും ബോംബം സ്ക്വാഡിനെയും ജില്ലയിൽ എത്തിച്ച് പരിശോധകള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ് പരിശോധനകള്‍ക്കിടയിലും അക്രമം തുടരുകയാണ്. 

കണ്ണൂർ ചെറുതാഴത്ത് ആ‍ർഎസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകന്റെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. പുരുഷോത്തമന്റെ കടയാണ് അടിച്ചു തകർത്തത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്‌. 

രാഷ്ട്രീയ നേതാക്കളുടെ വീടിനു നേർക്ക് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിതായി ഡിജിപി അറിയിച്ചു.. പത്തനംതിട്ട ജില്ലയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 9 കേസുകൾ അടൂരിലാണ്. അവിടെ അധികമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 

ജില്ലയിൽ ഇതുവരെ 110 പേർ അറസ്റ്റിലായി. ഇവരിൽ 85 പേർക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാൻഡ് ചെയ്തു. ജില്ലയിൽ 204 പേർ കരുതൽ തടങ്കലിലാണ്. അടൂരിൽ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊഴിയിൽ സിപിഎം പ്രവർത്തകന്റെ വീട് ആക്രമിച്ചു. വടക്കേടത്ത് താഴെക്കുഴിയിൽ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് രാവിലെ രണ്ട് മണിയോടെ ആക്രമണം നടന്നത്.

തൃശ്ശൂർ വാടാനപ്പള്ളിയിൽ ഹർത്താൽ ദിനത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്‍ഡിപിഐ പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശികളായ വലിയകത്ത് അഷ്റഫ് ,അറക്കവീട്ടിൽ ഫവാസ്, തളിക്കുളം സ്വദേശി അറക്കവീട്ടിൽ സുലൈമാൻ എന്നിവരാണ് പിടിയിലായത്. മലപ്പുറം പൊന്നാനിയിൽ ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകരും അറസ്റ്റിലായി. 

click me!