ഭക്തരുടെ ഐക്യത്തെ സർക്കാർ പല്ലും നഖവും ഉപയോഗിച്ചു എതിർക്കുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ.
ദില്ലി: ഭക്തരുടെ ഐക്യത്തെ സർക്കാർ പല്ലും നഖവും ഉപയോഗിച്ചു എതിർക്കുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. നിലയ്ക്കലിൽ ആദ്യം സമരത്തിന് എത്തിയ ആദിവാസികളെ തല്ലിയോടിച്ചു, ആർഎസ്എസ്സുകരെ ക്രൂരമായി മർദിച്ചുവെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഒരു മന്ത്രിക്ക് പറയാൻ കൊള്ളാവുന്നതല്ല തന്ത്രിയെ പറ്റി പറഞ്ഞത്. തന്ത്രി നിര്‍വ്വഹിച്ചത് ഉത്തരവാദിത്തം മാത്രമാണ്. ദേവസ്വം ബോർഡ് പിരിച്ചുവിടണം എന്നവശ്യപ്പെട്ടുള്ള ഹര്‍ജിയെ പിന്തുണയ്ക്കുന്നില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിശദമാക്കി.
ക്ഷേത്രം പൊതുസ്ഥലമെന്ന നില അംഗീകരിക്കാൻ ആവില്ല. നാളെ ഒരു മുസ്ലിം പള്ളിയോ ക്രിസ്ത്യൻ പളിയോ പൊതു സ്ഥലമാണെന്നു പറയുമോയെന്നും പ്രയോര്‍ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. മുഖ്യമന്ത്രി തന്ത്രിയെ കുറിച്ചു നടത്തിയ പരാമര്‍ശങ്ങൾ പറയാൻ കൊള്ളാത്തതാണ്. മുഖ്യമന്ത്രി ഇപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറി അല്ലെന്ന് ഓർക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
രാഹുൽ ഈശ്വറിന് പിന്തുണ നൽകുമെന്നും രാഹുൽ ഈശ്വറിനെ ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെയാണ് അറസ്റ്റ് ചെയ്തത്. ആർത്തവ കാലത്ത് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ കയാറാനാവില്ലെന്ന തന്നെ കോടതിയിൽ വാദിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടിയാണ് താൻ ഹർജി നല്കുന്നത്. കോണ്‍ഗ്രസ്സ് തന്നെയാണ് കേസ് നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നല്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിശദമാക്കി. ശബരിമല വിഷയത്തിൽ കോണ്ഗ്രസ്സ് നേട്ടം ഉണ്ടാക്കരുത് എന്നാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും അജണ്ടയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.