
പത്തനംതിട്ട: പമ്പയിൽ കോളിഫോം ബാക്ടീരിയയുടെ സാന്ദ്രത വൻതോതിൽ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിശോധനാ ഫലം. കുളിക്കാനുള്ള വെള്ളത്തിൽ 100 മില്ലി ഗ്രാമിൽ 500 വരെ കോളിഫോ ബാക്ടീരിയകളാണ് അനുവദനീയമായ അളവെങ്കിൽ പമ്പയിൽ ഇത് 23000 മുകളിലാണ്.
പമ്പയിലെ വിവിധ ഭാഗങ്ങളിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സംബന്ധിച്ച പരിശോധനാ റിപ്പോർട്ടാണിത്. ഇതനുസരിച്ച് മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങളിൽ നിന്നുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും അധികമുള്ളത് ആറാട്ട് കടവിലാണ്. ഇവിടെ നൂറു മില്ലി ലിറ്റർ വെള്ളത്തിൽ 23200 കോളിഫോം ബാക്ടീരിയകളാണ് ഉള്ളത്.
ത്രിവേണിയിൽ 21600 ഉം, പമ്പാ താഴ്വാരത്ത് 19600 ഉം ഉണ്ട്. തീർത്ഥാടകർ കൂടുതലായി കുളിക്കാനെത്തുന്ന സ്ഥലമാണ് ഇതെല്ലാം. ഞണുങ്ങാറിൽ 24800 ആണ് കോളിഫോം സാന്നിധ്യം. ഇവിടെ മറ്റ് മാലിന്യങ്ങൾ കൂടെ ഒഴുകി എത്തുന്നതിനാലാണ് അളവ് കൂടുതൽ. നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
അതേസമയം സന്നിധാനത്തും പമ്പയിലും കുടിവെള്ളത്തിൽ കോളിഫോം സാന്നിധ്യം ഇല്ലെന്നത് ആശ്വാസം നൽകുന്നുണ്ട്. മണ്ഡല തീർത്ഥാടനകാലം തുടങ്ങിയപ്പോൾ കുടിവെള്ളത്തിലും കോളിഫോം സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നദിയിൽ ഓക്സിജന്‍റെ അളവും നന്നെ കുറവാണ്. അന്തരീക്ഷത്തിൽ ഉയർന്ന തോതിൽ പൊടിപടലങ്ങളും പമ്പയിൽ ഉണ്ടെന്ന് മലനീകരണ നിയന്ത്ര ബോർഡിന്‍റെ പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam