ഫാദർ കുര്യാക്കോസിന്‍റെ പോസ്റ്റ്മോർട്ടം: ബന്ധുക്കള്‍ എത്തിയ ശേഷം തീരുമാനിക്കുമെന്ന് ഹോഷിയാര്‍പൂര്‍ എസ്പി

By Web TeamFirst Published Oct 23, 2018, 9:58 AM IST
Highlights

ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കിയ  ഫാദർ കുര്യാക്കോസിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തില്‍ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന കാര്യത്തില്‍   കേരളത്തിലെ ബന്ധുക്കളുടെ മൊഴി എടുത്ത ശേഷം തീരുമാനം എടുക്കുമെന്ന് പൊലീസ്.

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കിയ  ഫാദർ കുര്യാക്കോസിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തില്‍ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന കാര്യത്തില്‍   കേരളത്തിലെ ബന്ധുക്കളുടെ മൊഴി എടുത്ത ശേഷം തീരുമാനം എടുക്കുമെന്ന് പൊലീസ്.

മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സിവിൽ സർജന് നിർദേശം നൽകിയതായും ബന്ധുക്കള്‍ 11 മണിയോടെ എത്തുമെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഹോഷിയാർപൂർ എസ്പി ജെ. ഇളഞ്ചെഴിയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിരുന്നു.
കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മാർട്ടം നടത്താനുള്ള നടപടികൾ ഇന്നലെ അധികൃതർ നിർത്തിവെച്ചത്. 

ഇന്ന് രാവിലെ 11 മണിയോടെ ഫാദർ കുര്യാക്കോസിന്‍റെ രണ്ട് ബന്ധുക്കൾ ആലപ്പുഴയിൽ നിന്ന് ജലന്ദറിൽ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയെത്തി അധികൃതരുമായി ചർച്ച നടത്തിയ ശേഷം പോസ്റ്റ്മോർട്ടം എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ജലന്ധർ രൂപത അറിയിച്ചു. 

സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറയിച്ചിട്ടുണ്ട്. 

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനു‍പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. 

click me!