തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയിലെ നിർദ്ദിഷ്ട ഖരമാലിന്യ വൈദ്യുത പ്ലാന്‍റിനെതിരെ നാട്ടുകാർ സമരം തുടങ്ങി. നേരത്തെ ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്ക്കരണ പ്ലാന്‍റ് തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്ത് തോല്‍പ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ പദ്ധതിക്കുള്ള നീക്കം.
പരിസ്ഥിതി പ്രാധാന്യമുള്ള പാലോട് പെരിങ്ങമല പ്രദേശം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതികൾക്കായി തുടർച്ചയായി തെരഞ്ഞെടുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. നിയമസഭയിൽ വൈദ്യുതിമന്ത്രി എംഎം മണിയാണ് ഖരമാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്.
ഏഴ് പദ്ധതികളിലൊന്ന് പെരിങ്ങമലയിൽ. നഗരപ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ പെരിങ്ങമലയിലെത്തിച്ച് വൈദ്യുതി ഉണ്ടാക്കലാണ് ലക്ഷ്യം. അഗസ്ത്യാർ വനമേഖലയോട് ചേർന്ന പ്രദേശത്താണ് പ്ലാൻറ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 37 കുടിവെള്ള പദ്ധതികളുടെ ശ്രോതസ്സായ ചിറ്റാർ നദിയിൽ നിന്ന് വെറും 200 മീറ്റർ അകലെ മാത്രമാണ് പ്ളാന്‍റ്. അതേസമയം പദ്ധതിയെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ മാത്രമാണ് തുടങ്ങിയതെന്ന് വൈദ്യുതിവകുപ്പ് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. എല്ലാവരുമായും വിശദമായ ചർച്ച നടത്തുമെന്നും അറിയിച്ചു.