നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വ്യാപാരി ദിലീപിന്റെ മൊബൈൽ കടയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തതായി പൊലീസ്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇന്നലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വ്യാപാരി ദിലീപിന്റെ മൊബൈൽ കടയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തതായി പൊലീസ്. ഒരു കൗൺസിലർ കുടുംബകാര്യങ്ങളിൽ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ആരോപണം കോൺഗ്രസ് കൗൺസിലർ ഗ്രാമം പ്രവീണിന് എതിരെയെന്ന് ദിലീപിന്‍റെ സഹോദരൻ രതീഷ് പറഞ്ഞു. പൊലീസിന് കൊടുത്ത പരാതിയിലാണ് രതീഷ് ഇത്തരത്തിൽ ആരോപിക്കുന്നത്. അതേ സമയം രതീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഗ്രാമം പ്രവീൺ.

ഇന്നലെയാണ് ദിലീപിനെ നെയ്യാറ്റിൻകര ടൗണിന് സമീപമുള്ള മരത്തിൽ മൊബൈൽഷോപ്പ് ഉടമ ദിലീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്.