
കോഴിക്കോട്: ശബരിമലയില്‍ രാഷ്ട്രീയ അജണ്ടയെന്ന പരാമര്‍ശത്തില്‍ വിശദീകരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോടതിയിലുള്ള വിഷയമായതിനാല്‍ അഭിപ്രായപ്രകടനത്തിനില്ലെന്നും കോടതിയലക്ഷ്യക്കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണ് തന്ത്രിയുമായി സംസാരിച്ചതെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു. തന്ത്രി നടയടയ്ക്കുമെന്ന് പറഞ്ഞത് തന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വ്യഖ്യാനിക്കേണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.
തന്ത്രിയടക്കം പലരും വിളിച്ചിരുന്നെന്ന് പി എസ് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. 'നിയമപരമായ ഉപദേശം തേടിയ എല്ലാവർക്കും മറുപടി നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ കേസ് ഉള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ടാണ് തനിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകിയതെന്നും കേസില്‍ പ്രതി ആക്കിയപ്പോള്‍ കൂടിയാലോചനകള്‍ നടന്നു എന്നായിയിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.
ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:
നട അടയ്ക്കാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചായിരുന്നു. സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാൽ കോടതിയലക്ഷ്യമാകില്ലേ എന്ന് കണ്ഠരര് രാജീവരര് ചോദിച്ചു. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നൽകി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. സാറിന്‍റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി.
നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിന് പിന്നില്‍ ബിജെപി; വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ള
യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ശബരിമല പ്രശ്നം നമുക്കൊരു സുവര്‍ണ്ണാവസരം ആണെന്നും നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയിൽ ഓരോരുത്തരായി വീണുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam