
മലപ്പുറം:ചീങ്കണ്ണിപ്പാലിയിൽ പിവി അൻവർ എംഎല്‍എ നിർമിച്ച തടയണ പൊളിക്കാൻ ജില്ലാ ഭരണകൂടം വിദഗ്ധോപദേശം തേടും. അനധികൃതമായി നിർമിച്ച തടയണ പൊളിച്ച് , വെള്ളം ഒഴുക്കിക്കളയാൻ ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചീങ്കണ്ണിപാലിയിലെ തടയണ ഭീഷണിയാണെന്നും വെള്ളം രണ്ടാഴ്ചക്കുളിൽ ഒഴുക്കി കളയണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കനത്ത മഴയിൽ ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം ജില്ലാ ഭരണകൂടം.
തടയണ വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. സമീപ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുമുണ്ട്. തടയണ പൊട്ടിയാല്‍ കനത്ത വെള്ളപ്പാച്ചിലുണ്ടാകും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിശോധിക്കാതെ നിർമിച്ച തടയണ പൊളിക്കാൻ, അതു കൊണ്ട് തന്നെ വിദഗ്ദ്ധ ഉപദേശം തേടാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി റവന്യൂ, ജിയോളജി, ജലസേചനം, ദുരന്തനിവാരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കൃത്യമായ ആസൂത്രണത്തോടെ മാത്രമേ വെള്ളം തുറന്ന് വിടാനാകൂ എന്ന് ജില്ലാ കളക്ടർ അമിത് വീണ വ്യക്തമാക്കി. ഇതിന് ശേഷം തടയണ പൊളിക്കുകയും ചെയ്യും. നേരത്തെ തന്നെ തടയണ പൊളിക്കാൻ ജില്ലാ ഭരണ കൂടം തീരുമാനിച്ചിരുന്നു. എന്നാൽ പിവി അൻവർ ഇതിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. പുതിയ ഹൈക്കോടതി വിധി വന്നതോടെ എല്ലാ മുന്നൊരുക്കങ്ങളോടെയും തടയണ പൊളിക്കാനാണ് മലപ്പുറം ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam