
ഖത്തറിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയിൽ പെടുത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെ കണ്ടെത്താൻ വിദേശ ഏജൻസിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ആരോഗ്യമേഖലയിൽ ഡോക്ടർ ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി തേടി എത്തുന്നവരിൽ പലരും അപേക്ഷയോടൊപ്പം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നിലവിലുള്ള ജീവനക്കാരുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇത്തരക്കാരെ കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചു വിടാനും കരിമ്പട്ടികയിൽ ഉൾപെടുത്താനുമാണ് ആരോഗ്യമന്ത്രാലയത്തിലെ ലൈസൻസിങ് സ്റ്റാൻഡിങ് കമ്മറ്റിയുടെ തീരുമാനം.
വ്യാജ സാക്ഷ്യപത്രങ്ങളുമായി ഹെൽത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും ജോലി നേടിയ ഡോക്ടർമാരും നേഴ്‌സുമാര്‍ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരും ജോലിക്കിടെ സംഭവിച്ച പിഴവുകളിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരെയും കരിമ്പട്ടികയിൽ ഉൾപെടുത്തും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരുടെ സാക്ഷ്യപത്രങ്ങൾ അന്താരാഷ്‌ട്ര ഏജൻസികളെ കൊണ്ട് പരിശോധിപ്പിക്കും. നിയമനത്തിന്റെ പ്രാഥമിക ഘട്ടം മുതലുള്ള നടപടിക്രമങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ച യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും യാഥാർത്ഥമാണോ എന്ന് സൂക്ഷ്മ പരിശോധന നടത്തി ഉറപ്പുവരുത്തുകയാണ് ഏജൻസിയുടെ ചുമതല.
പരിശോധനയിൽ വ്യാജ രേഖകൾ കണ്ടെത്തിയാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഇവർക്ക് മറ്റു ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തും. നഴ്‌സിംഗ് മേഖലയിൽ മാത്രം ഇതിനോടകം ഇത്തരം നിരവധി വ്യാജന്മാരെ കണ്ടെത്തിയതായും ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam