
ദില്ലി: ആൾദൈവത്തെ സ്റ്റേഷൻ ഹൗസ് ഒാഫീസറുടെ ഒൗദ്യോഗിക കസേരയിൽ ഇരുത്തി ഫോട്ടോ എടുത്ത പൊലീസ് ഒാഫീസർക്ക് സസ്പെൻഷൻ. വിവാദ ആൾദൈവം രാധേ മായെ പൊലീസ് സ്റ്റേഷനിലെ കസേരയിൽ ഇരുത്തിയതിനാണ് ദില്ലി വിവേക് വിഹാർ സ്റ്റേഷനിലെ ഹൗസ് ഒാഫീസർ സഞ്ജയ് ശർമയെയാണ് തൊഴിൽപരമായ ദുർനടപടിക്ക് സസ്പെന്റ് ചെയ്തത്. രാധേ മാ പങ്കെടുത്ത രാംലീല പരിപാടിയിൽ മറ്റ് നാല് പൊലീസുകാർക്കൊപ്പം ആടിപ്പാടിയ അസി. സബ് ഇൻസ്പെക്ടർ ബ്രജ് ഭൂഷണിനെയും സമാന കുറ്റത്തിന് സസ്പെന്റ് ചെയ്തിട്ടുണ്ട്. കസേരയിൽ ഇരുത്തിയ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി വന്നത്. അസി. സബ്ഇൻസ്പെക്ടർ ആടിപ്പാടുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചു.
സ്റ്റേഷനിലെ ഒൗദ്യോഗിക കസേരയിൽ ഇരുത്തിയ സഞ്ജയ് ശർമ ആൾദൈവം കഴുത്തിൽ അണിയുന്ന വസ്ത്രം വാങ്ങി സ്വന്തം കഴുത്തിൽ അണിഞ്ഞുനിൽക്കുന്ന രീതിയിലാണ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. യൂണഫോമിൽ നിന്നായിരുന്നു സഞ്ജയുടെ കൃത്യങ്ങൾ. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സസ്പെന്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമീഷണർ നുപൂർ പ്രസാദ് പറഞ്ഞു. മറ്റ് നാല് പൊലീസുകാരെ ഒൗദ്യോഗിക ചുമതലകളിൽ നിന്ന് നീക്കുകയും വകുപ്പുതല അന്വേഷണം തീരുംവരെ ജില്ലയിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്.
സുഖ്വീന്ദർ കൗർ എന്ന രാധേ മാ സ്വയംപ്രഖ്യാപിത ആൾദൈവമായാണ് അറിയപ്പെടുന്നത്. ഹിന്ദു സന്യാസിമാരുടെ പരമോന്നത സമിതിയായി അറിയപ്പെടുന്ന അഖാര പരിഷത് കഴിഞ്ഞ മാസം പുറത്തിറക്കിയ 14 വ്യാജ സന്യാസിമാരുടെ പട്ടികയില്‍ രാധേ മാ ഉൾപ്പെടുന്നുണ്ട്. പൊലീസുകാർക്കെതിരെ നടപടിക്ക് ആധാരമായ ഫോട്ടോയും വീഡിയോയും കഴിഞ്ഞ സെപ്റ്റംബർ 28നാണ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. രാംലീല പരിപാടിയിൽ പങ്കെടുക്കാന്‍ പോകുംവഴി ടോയ്ലറ്റ് ഉപയോഗിക്കാനായാണ് രാധേ മാ സ്റ്റേഷനിൽ എത്തിയതെന്നും ഏതാനും നിമിഷം നേരം ഇരിക്കാൻ വേണ്ടിയാണ് കസേര ഉപയോഗിച്ചതെന്നുമാണ് എസ്.എച്ച്.ഒ ശർമ പറയുന്നത്.
സംഭവം രാത്രി 11.30ഒാടെയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. 15 പേർ അടങ്ങിയ ഇവരുടെ സംഘം അഞ്ച് മിനിറ്റ് കൊണ്ട് തന്നെ സ്റ്റേഷൻ വിട്ടതായും ശർമ പറയുന്നു. അറിയാതെയാണ് എസ്.എച്ച്.ഒയുടെ സീറ്റിൽ ഇരുന്നതെന്നാണ് ഇവരുടെ ഭക്തനായ രൂപേന്ദ്ര കശ്യപ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam