കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയിൽ

By Web TeamFirst Published Jan 24, 2019, 1:35 PM IST
Highlights

ഒഎൻജിസിയിൽ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആയ " സീഷിയം 137" നിറച്ച കണ്ടയ്നർ ആന്ധ്രയിലെ ആക്രിക്കടയിൽ നിന്ന് കണ്ടെത്തി. ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎൻജിസി സെന്‍ററിൽ നിന്നാണ് സീഷിയം 137 നിറച്ച കണ്ടയ്നർ കാണാതെ പോയത്.

ഹൈദരാബാദ്: ഒഎൻജിസിയിൽ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആയ " സീഷിയം 137" നിറച്ച കണ്ടയ്നർ ആന്ധ്രയിലെ ആക്രിക്കടയിൽ നിന്ന് കണ്ടെത്തി. ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎൻജിസി സെന്‍ററിൽ നിന്നാണ് സീഷിയം 137 നിറച്ച കണ്ടയ്നർ കാണാതെ പോയത്.

കണ്ടയ്നർ  പുറത്തുപോയതെങ്ങനെയെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആണവ റിയാക്ടറുകളിലെ ആണുസംയോജനത്തിന്‍റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മൂലകമാണ് സീഷിയം 137. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യുന്ന സീഷിയം 137 പുറത്തുപോയത് വലിയ ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ വളരെ കുറഞ്ഞ അളവിൽ ഉണ്ടായിരുന്ന മൂലകത്തിൽ നിന്ന് വികിരണ ഭീഷണി ഇല്ലെന്ന് ഒഎൻജിസി വ്യക്തമാക്കി.

ഓയിൽ ആൻഡ് ഗാസ് സെക്ടറിൽ പല ആവശ്യങ്ങൾക്കും വേണ്ടി റേഡിയോ ആക്റ്റീവ് സോഴ്സുകൾ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും ഈ കാണാതാവൽ നടന്നിരിക്കുന്നത് ഒഎൻജിസിയുടെ വെൽ ലോഗിംഗ് വിഭാഗത്തിന്റെ ലോഗിംഗ് ട്രക്കിൽ നിന്നുമാണ്. ഒരു എണ്ണക്കിണറിൽ ലോഗിംഗ് ജോബ് കഴിഞ്ഞ് മറ്റൊന്നിലേക്ക് ട്രക്ക് ഓടിച്ചു കൊണ്ടുപോവും വഴിയാണ് ഒരു വളവിൽ ട്രക്ക്  തിരിക്കവേ ഈ സോഴ്സ് അടങ്ങിയ കണ്ടെയ്‌നർ താഴെ വീണുപോയതാണ് എന്നാണ് അറിയാൻ കഴിയുന്നത്  മാനദണ്ഡങ്ങൾ പ്രകാരം ട്രക്കിന്റെ ഷാസിയിൽ ചങ്ങലകൊണ്ട് സോഴ്സ് കണ്ടെയ്‌നർ ബന്ധിച്ചിരിക്കണമെന്നും തുടർന്ന് കണ്ടെയ്‌നർ വെച്ചിരിക്കുന്ന ബോക്സ് ഒരു പ്രത്യേക പൂട്ടിട്ടു പൂട്ടണം എന്നുമാണ്. എന്നാൽ ഇവിടെ അതൊന്നും പാലിക്കപ്പെട്ടിരുന്നില്ല. അടുത്ത എണ്ണക്കിണറിലെത്തി ലോഗിങ്ങ് ആവശ്യങ്ങൾക്കായി സോഴ്സ് എടുക്കാൻ തുടങ്ങുമ്പോഴാണ് നഷ്ടപ്പെട്ടവിവരം ഒഎൻജിസി എഞ്ചിനീയർമാർ തിരിച്ചറിയുന്നത്. തുടർന്ന് ആകെ അങ്കലാപ്പിലായി അവർ അതിനായി പോലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. ആ അന്വേഷണത്തിനൊടുവിലാണ് റോഡരികിൽ നിന്നും കണ്ടെടുത്തത് ആരോ ആക്രിക്കടയി വിട്ടുകളഞ്ഞ ആ സോഴ്സ് കണ്ടെയ്‌നർ പോലീസ് കണ്ടെത്തുന്നത്. 

ആ കണ്ടെയ്‌നർ ബലം പ്രയോഗിച്ച് തുറക്കാൻ ആക്രികകടക്കാരൻ ശ്രമിക്കാതിരുന്നത് ഭാഗ്യമെന്നു തന്നെ വേണം പറയാൻ.  അതി തീവ്ര ശക്തിയുള്ള ഒരു വസ്തുവാണ് സീഷിയം 137. മനുഷ്യരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ കാൻസർ പോലുള്ള അതി ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാവാനുള്ള സാധ്യതയുള്ളതുകൊണ്ട് വളരെ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ലോകത്തിലെവിടെയും എണ്ണ പര്യവേക്ഷണക്കമ്പനികൾ ഇത്തരത്തിലുള്ള റേഡിയോ ആക്റ്റീവ് സോഴ്സുകൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ട്രാൻസ്‌പോർട്ട് ചെയ്യുന്നതും. തൊഴിലിടങ്ങളിലെ സുരക്ഷയെ സംബന്ധിച്ച ഒഎൻജിസിയുടെ ഗുരുതരമായ വീഴ്ചയാണ് ഓരോ നീക്കത്തിനും കൃത്യമായ റെക്കോഡുകൾ സൂക്ഷിക്കേണ്ട ഈ കണ്ടെയ്‌നർ കാണാതാവുന്നതും ഒടുവിൽ ഒരു ആക്രിക്കടയിൽ നിന്നും കണ്ടെടുക്കുന്നതും.

click me!