
കൊച്ചി: സ്ത്രീകൾ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാൽ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ. തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവർ അവിടെയുള്ളിടത്തോളം ഇനി താൻ ശബരിമലയിലേക്കില്ലെന്നും രഹ്ന ഫാത്തിമ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയിൽ ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകൾ കയറുന്നത് അശുദ്ധിയാണെന്ന് തന്ത്രി ഉൾപ്പടെ പറയുന്നുവെന്നും രഹ്ന കുറ്റപ്പെടുത്തി.
ശബരിമല കയറുന്നതിന് മുൻപ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നൽകുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹ്ന വ്യക്തമാക്കി. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ല. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രണ്ട് വർഷം മുൻപ് സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാൽ ഫെയ്സ്ബുക്കിൽ ടാഗ് അഭ്യർത്ഥന വന്നപ്പോൾ താൻ സ്വീകരിക്കുകയായിരുന്നു. കെ സുരേന്ദ്രൻ അറിഞ്ഞ് കൊണ്ട് തന്നെ പോസ്റ്റിൽ ഉൾപ്പെടുത്തി എന്ന് വിചാരിക്കുന്നില്ലെന്നും രഹ്ന പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്‌നയ്ക്കു പ്രതിഷേധത്തെത്തുടർന്നു തിരികെ പോരേണ്ടി വന്നിരുന്നു. രഹാന ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രനുമായി ഗൂഡാലോചന നടത്തിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം കെ സുരേന്ദ്രനും നിഷേധിച്ചു. രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam