
നിലയ്ക്കൽ: രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പൊലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് പ്രാർഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുൽ ഈശ്വർ മുത്തശ്ശിയോടൊപ്പം നിലയ്ക്കലിൽ എത്തിയത്. പൊലീസ് രാഹുൽ ഈശ്വറിന്‍റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നിലയ്ക്കലിൽത്തന്നെ പ്രാർഥനാ സമരം നയിക്കാൻ തന്ത്രികുടുംബം തീരുമാനിച്ചു.
യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്നായിരുന്നു രാഹുൽ ഈശ്വർ രാവിലെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. യുവതികളെ ശബരിമലയിൽ കയറ്റാൻ തിടുക്കം കാണിയ്ക്കുന്ന സർക്കാർ 93 വയസ്സുള്ള തന്‍റെ മുത്തശ്ശിയെ സന്നിധാനത്തേയ്ക്ക് പോകാൻ സമ്മതിക്കുന്നില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അതേസമയം, മല ചവിട്ടാന്‍ എത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്ര സ്വദേശി മാധവിയെയും ചേർത്തല സ്വദേശി ലിബി സി.എസിനെയും ആണ് അയ്യപ്പ ധർമസേന പ്രവർത്തകർ തടഞ്ഞത്. പമ്പയിൽ വെച്ചാണ് മാധവി അടക്കം ആറംഗ കുടുംബത്തെ പ്രതിഷേധക്കാർ തടഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam