
ദില്ലി: റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കുകയും എച്ച്എഎല്ലിനെ ഒഴിവാക്കുകയും ചെയ്തത് എന്തിനെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.
മോദി പറഞ്ഞിട്ടാണ് കരാര്‍ റിലയന്‍സിന് നല്‍കിയതെന്ന് ഒളോന്ദ് പറയുന്നു. ഇക്കാര്യത്തില്‍ ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റഫാല്‍ വില സിഎജി പരിശോധിച്ചെന്നും ഇത് പിഎസി മുമ്പാകെയെത്തിയെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇത് കണക്കിലെടുത്തായിരുന്നു സുപ്രീംകോടതി വിധിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാൽ ഇക്കാര്യം പിഎസി മുമ്പാകെ വന്നിട്ടില്ലെന്നും പിഎസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അറിഞ്ഞിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. മാധ്യമങ്ങളുടെ മുന്നിൽ വരാൻ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റിന്‍റെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
എന്നാല്‍ റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധി. റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിലും ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam