
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29ന് ഉച്ചയ്ക്ക് തിരികെ പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തിന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെ നിന്നും ആലപ്പുഴയില്‍ ദുരിതബാധിത ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ ഇരുപത് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക തദവസരത്തില്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും. ആലപ്പുഴയില്‍ വിശ്രമിക്കുന്ന അദ്ദേഹം 3.30 ഓടെ ഹെലികോപ്ടറില്‍ ചാലക്കുടിയിലെത്തി ദുരിതബാധിതരെ സന്ദര്‍ശിക്കും. തുടര്‍ന്ന് റോഡുമാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.
അന്ന് രാത്രി കൊച്ചിയില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ തങ്ങും. 29 ന് രാവിലെ എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ എറണാകുളം ഡി.സി.സി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികള്‍ രാഹുല്‍ ഗാന്ധി ഫല്‍ഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തുകയും അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 നോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam