
ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാന്‍ പോലും തയാറാകാതിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്നാഥ് സിംഗ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്ന് രാജ്നാഥ് സിംഗ് തുറന്നടിച്ചു.
ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനങ്ങള്‍. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കുറ്റം ചുമത്തുന്നത് പാകിസ്ഥാനെയാണ്. എന്നാല്‍, പാകിസ്ഥാന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നാണ് ഇമ്രാന്‍ ഖാന്‍റെ വാദം. ഇതിനിടെ പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.
ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങാൻ ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു.
പാകിസ്ഥാൻ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാൻ ഖാൻ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള നിലപാട് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam