
ദില്ലി: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായി. സീറ്റ് കൈമാറ്റത്തിന് രാഹുല്‍ ഗാന്ധിയുടെ അനുവാദം ലഭിച്ചതായി നേതൃത്വം അറിയിച്ചു. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്‍റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.
രാജ്യസഭ സീറ്റ് വൺ ടൈമായി കണക്കിലെടുത്താണ് കേരള കോൺഗ്രസിന് നല്‍കുന്നത്. നാല് കൊല്ലം കഴിഞ്ഞ് കേരള കോൺഗ്രസിന്റെ സീറ്റ് കോൺഗ്രസിന് ലഭിക്കും. ജനാധിപത്യ ശക്തികളുടെ ഏകീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. നാളെ യു ഡി എഫ് യോഗം തുടർ നടപടികൾ ആലോചിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നേതൃത്വം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംഎം ഹസ്സന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ കേരള ഗോണ്‍ഗ്രസ് യു ഡി എഫ് പ്രവേശനം പ്രഖ്യാപിക്കും തുടര്‍ന്ന് നാളെ യു ഡി എഫ് യോഗം തുടർ നടപടികൾ ആലോചിക്കുമെന്നും ഇവര്‍ പറഞ്ഞു.
രാജ്യസഭയില്‍ ബിജെപി ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരെ അവിടെ എത്തിക്കണം എന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. യുഡിഎഫിലേക്കുള്ള തിരിച്ചു വരവിന്‍റെ ഭാഗമായി രാജ്യസഭാ സീറ്റ് എന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും അതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് മാറിയത്. കേരള കോണ്‍ഗ്രസിന്‍റെ ഈ ആവശ്യത്തെ മുസ്ലീംലീഗും ശക്തമായി പിന്തുണച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam