
തിരുവനന്തപുരം:ബ്രൂവറി വിഷയത്തില്‍ കാനം രാജേന്ദ്രന്‍റെ നിലപാട് മാറ്റത്തിൽ അത്ഭുതമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് സിപിഐയും പാര്‍ട്ടി മന്ത്രിമാരും അറിഞ്ഞില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ മലക്കം മറിഞ്ഞ് നിലപാട് മാറ്റിയിരുന്നു. ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ലെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. അബ്കാരി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് എൽഡിഎഫ് നയം. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.
കാര്യമറിയാതെ സംസാരിക്കുന്നത് ടി.പി.രാമകൃഷ്ണനാണെന്ന് ഇ.പി.ജയരാജൻ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.ഉത്തരവ് തെറ്റെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇന്നുതന്നെ അത് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ബ്രൂവറി ഡിസ്റ്റിലറി വിവാദത്തില്‍ എക്സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച രമേശ് ചെന്നിത്തല ഇടപാടില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.
ബ്രൂവറിക്കായി കിൻഫ്ര പാർക്കിൽ ഭൂമി നൽകിയെന്ന സർക്കാർ ഉത്തരവ് തെറ്റെന്ന് തെളിഞ്ഞിരുന്നു. പവർ ഇൻഫ്രാടെകിന് കിൻഫ്ര പാർക്കിൽ ഭൂമി നൽകിയിട്ടില്ല. അതുകൊണ്ടാണ് ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത്. കിൻഫ്ര പാർക്കിൽ പത്തേക്കർ അനുവദിച്ചു എന്നായിരുന്നു ഉത്തരവ്. ബ്രൂവറിക്കായി പലയിടത്തും ഭൂമി നല്‍കിയെന്ന നാല് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കില് ഇങ്ങനെയൊരു 10 ഏക്കര്‍ അനുവദിച്ചിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ 10 ഏക്കര്‍ കൊടുക്കാനുള്ള ഭൂമി കിന്‍ഫ്രയുടെ കയ്യിലില്ലെന്നുള്ളതാണ് വസ്തുത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam