
കണ്ണൂര്‍:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവ്വീസുകൾക്ക് സന്നദ്ധതയറിയിച്ച് 11 വിദേശ വിമാനക്കമ്പനികൾ. ആഭ്യന്തര സർവ്വീസുകൾക്കായി ആറ് വിമാനക്കമ്പനികളും സന്നദ്ധതയറിയിച്ചതായി കിയാലിന്‍റെ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രിയാണ് അറിയിച്ചത്. ഈ വർഷം തന്നെ വാണിജ്യാടിസ്ഥാനത്തിൽ വിമാനത്താവളം പ്രവർത്തന സജ്ജമാകും.
വിമാനങ്ങൾക്കിറങ്ങാൻ നാവിഗേഷൻ സംവിധാനമായ ഐ.എൽ.എസും, ഡിവിഓആറും വിജയകരമായി സ്ഥാപിച്ചു, പരിശോധിച്ചു, യാത്രാ വിമാനങ്ങളടക്കം വിജയകരമായി പറന്നിറങ്ങി. ഒപ്പം കണ്ണൂരിലേക്ക് സർവ്വീസിന് സന്നദ്ധതയറിയിച്ച് ലോകത്തെ മുൻനിര വിമാനക്കമ്പനികളുമെത്തുകയാണ്. എത്തിഹാദ്, ഫ്‍ളൈ ദുബായ്, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍,എമിറേറ്റ്സ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വെസ്, സൗദിയ, സില്‍ക്ക് എയര്‍ എന്നിവയാണ് കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ സമ്മതം അറിയിച്ച രാജ്യാന്തര വിമാന കമ്പനികള്‍. എമിറേറ്റ്, ഇത്തിഹാദ്, എയർ അറേബ്യയടക്കം ഗൾഫ് രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ചുള്ള വിമാനക്കമ്പനികളുടെ സർവ്വീസ് പ്രവാസികൾക്ക് വലിയ നേട്ടമാകും.
യാത്രക്കാർക്കൊപ്പം ഗൾഫ് രാഷ്ട്രങ്ങളിലേക്ക് പച്ചക്കറിയടക്കം വൻതോതിൽ കാർഗോ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തര സർവ്വീസുകൾക്കായി ആറ് വിമാനക്കമ്പനികളാണ് എത്തിയിരിക്കുന്നത്. എയർ ഇന്ത്യക്കും എയർ ഇന്ത്യാ എക്സ്പ്രസിനും പുറമെ ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് , ഗോ എയർ എന്നിവയാണ് ആഭ്യന്തര സർവ്വീസുകൾ നടത്തുക. വിമാനമിറങ്ങിയാല്‍ പാസഞ്ചർ ടെര്‍മിനലടക്കം മുഴുവൻ സംവിധാനങ്ങളും പൂർണസജ്ജമാണ്.
ഈ വർഷം തന്നെ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ കാർഗോ കോംപ്ലക്സ്, ഓഫീസ് സമുച്ചയ പൂർത്തീകരണമടക്കം 113 കോടിയുടെ പദ്ധതികൾ ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. റൺവേ 3050ൽ നിന്നും 4000 മീറ്ററാക്കാനുള്ള പ്രവർത്തികളും നടക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ വിമാനത്താവളം മാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam