
തിരുവനന്തപുരം: ബ്രൂവറി ലെെസന്‍സ് അനുമതി സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച് ഇന്ന് ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയെയും എക്സെെസ് മന്ത്രിയയെും പ്രതിയാക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്.
കേസെടുക്കാന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെടും. രമേശ് ചെന്നിത്തല നേരിട്ടെത്തിയാണ് കോടതിയില്‍ പരാതി നല്‍കുക. നേരത്തെ, ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗവര്‍ണര്‍ പി സദാശിവം തള്ളിയിരുന്നു.
മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നൽകിയിരുന്നു. ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം. ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ഇതിനിടെ ബ്രൂവറികൾക്കും ബ്ലെൻഡിങ് യൂണിറ്റുകൾക്കും അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അനുമതി നൽകാനുള്ള മാനദണ്ഡങ്ങൾ തയാറാക്കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്‍കിയ നിർദേശം. ഇതിനകം ലഭിച്ച അപേക്ഷകളും സമിതി പരിശോധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam