
കോഴിക്കോട്: കോഴിക്കോട് പനിമരണങ്ങള്‍ക്ക് കാരണം നിപാ വൈറസ് തന്നെയെന്ന് സ്ഥിരീകരിച്ചു. പനിബാധിച്ച് ഇതുവരെ 5 പേര്‍ മരിച്ചു. ഇന്ന് വൈകുന്നേരമാണ് രണ്ടുപേര്‍ മരിച്ചത്. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 5 ആയി. പനി ബാധിച്ച ഒമ്പത് പേര്‍ ഗുരുതരാവസ്ഥയിലാണ്.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
എന്താണ് നിപ്പാ വൈറസ്; എങ്ങനെ പ്രതിരോധിക്കാം
കോഴിക്കോട് മെഡി.കോളേജിലും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് ഇതിനോടകം തുറന്നിട്ടുണ്ട്. അതേസമയം രോഗകാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പനി ബാധിതര്‍ക്കുള്ള ചികിത്സയും പ്രതിസന്ധിയിലാണ്. ചികിത്സ തേടിയെത്തുന്ന പലര്‍ക്കും പാരസെറ്റമോള്‍ ഗുളിക നല്‍കി മടക്കി അയക്കുകയാണെന്നാണ് വിവരം. സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിപ്പോള്‍ രോഗികളെ അയക്കുന്നുണ്ട്.
കോഴിക്കോട് ചങ്ങോരത്താണ് വൈറസ് ബാധ മൂലമുള്ള പനി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഈ അസുഖം വന്ന് മരിച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ അപൂർവ വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജില്ലയിൽ ടാസ്ക് ഫോഴ്സിന് രൂപം നൽകി യിട്ടുണ്ട്.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കുക. വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജാനകിക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങൾ കടിച്ച പഴം സഞ്ചാരികളുടെ പക്കൽ എത്താതിരിക്കാനാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam