
കൊച്ചി: ബിജെപി ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനുമായി രഹ്‌ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ശബരിമല സന്ദര്‍ശനവുമെന്ന രശ്മി ആര്‍ നായരുടെ ആരോപണം നിഷേധിച്ച് രഹാന ഫാത്തിമ. വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്‌നയ്ക്കു പ്രതിഷേധത്തെത്തുടർന്നു തിരികെ പോരേണ്ടി വന്നിരുന്നു. രഹാന ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രനുമായി ഗൂഡാലോചന നടത്തിയാണെന്നായിരുന്നു രശ്മിയുടെ ആരോപണം.
രണ്ട് വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്‌ന പറയുന്നു.
ഇതു വിശ്വസിച്ചാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ സന്ദർശനത്തിൽ ഗൂഢാലോചനയുണ്ടെന്നു പ്രതികരിച്ചതെന്നും രഹ്‌ന ആരോപിക്കുന്നു. ശബരിമലയിൽ കയറാൻ ശ്രമിച്ച രഹ്ന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും വ്യക്തമാക്കി. രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam