താരസംഘടന 'അമ്മ'യിൽ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമെന്ന് രമ്യാ നമ്പീശന്‍. തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ഓരോ വേദികളിലും ആവർത്തിച്ച് പറയേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കൊച്ചി:താരസംഘടന 'അമ്മ'യിൽ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമെന്ന് രമ്യാ നമ്പീശന്‍. തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ഓരോ വേദികളിലും ആവർത്തിച്ച് പറയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡബ്ല്യുസിസി അമ്മയുടെ എതിർ സംഘടന ആവരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ അവിടെ നിന്ന് നല്ല സമീപനമല്ല ലഭിച്ചതെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു രമ്യ.
കുറ്റാരോപിതനായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഇതേതുടര്‍ന്നാണ് ഡബ്ല്യുസിസിയെ അമ്മ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഓഗസറ്റ് ഏഴിനാണ് കൊച്ചിയില്‍ ഡബ്ല്യുസിസിയുമായി അമ്മ ചര്‍ച്ച നടത്തുന്നത്. പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ല ഡബ്ല്യുസിസിയെന്നും രമ്യ പരിപാടിയില്‍ വ്യക്തമാക്കി.