മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം;നിർണായക നീക്കവുമായി മോദി സര്‍ക്കാര്‍

Published : Jan 07, 2019, 02:33 PM ISTUpdated : Jan 07, 2019, 03:24 PM IST
മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം;നിർണായക നീക്കവുമായി മോദി സര്‍ക്കാര്‍

Synopsis

അടിയന്തരമന്ത്രിസഭായോഗം വിളിച്ച് ചേർത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ തീരുമാനമെടുത്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്കവിഭാഗങ്ങൾക്ക് സംവരണം കൊണ്ടുവരാനാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സ‍ർക്കാരിന്‍റെ സുപ്രധാനനീക്കം.

ദില്ലി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഇതിനായി നാളെ പാ‍ർലമെന്‍റിൽ ഭരണഘടനാഭേദഗതി കൊണ്ടുവരും. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം ഇന്ന് വിളിച്ചുചേർത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക.

ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസർക്കാർ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കം. 

മുന്നോക്കകാരിലെ പിന്നോക്കക്കാർക്കാകും സംവരണയോ​ഗ്യത. എട്ട് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവർക്ക് മാത്രമേ സംവരണം ലഭിക്കൂ എന്നത് തന്നെയാകും സ‍ർക്കാരിന്‍റെ പ്രധാനപ്രതിരോധം. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാബ ബഞ്ചിന്‍റെ വിധിയുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 

പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ നാളെ തന്നെ സംവരണബില്ല് കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചേക്കും എന്നാണ് സൂചന. രാജ്യത്തെ സവർണസമുദായങ്ങൾ എല്ലാം തന്നെ സാമ്പത്തിക സംവരണത്തെ അം​ഗീകരിക്കും എന്നുറപ്പായതിനാൽ നിർണായക രാഷ്ട്രീയ-സാമുദായിക പ്രതിസന്ധിയാവും രാഷ്ട്രീയ കക്ഷികൾക്ക് നേരിടേണ്ടി വരിക. ഒബിസി-ന്യൂനപക്ഷ-ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ സംവരണ നീക്കത്തെ എതിർത്ത് മുന്നോട്ട് വരുമെന്നുറപ്പാണ്. തീരുമാനത്തിനെതിരെ കോടതിയിൽ നിയമപോരാട്ടങ്ങളും നടന്നേക്കാം.

നിയമപരമായി ഈ തീരുമാനം നിലനിന്നില്ലെങ്കിലും രാഷ്ട്രീയമായി നരേന്ദ്രമോദിക്കും ബിജെപിക്കും ഈ നീക്കം ഏറെ ഗുണം ചെയ്യും. മുന്നോക്കവോട്ടുകൾ കയ്യിലാക്കാൻ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ തീരുമാനം ബിജെപിയെ സഹായിക്കും. 

നോട്ട് നിരോധനത്തിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിർണായക രാഷ്ട്രീയ തീരുമാനത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം വരും മണിക്കൂറുകളിൽ അറിയാം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'