ലൈെംഗികാതിക്രമ കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ കുറ്റക്കാരൻ. വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
മുംബൈ: ലൈെംഗികാതിക്രമ കേസിൽ തെഹൽക്ക സ്ഥാപകന് തിരിച്ചടി. തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തുടർന്ന് കേസിൽ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഗോവയിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയാൻ ശ്രമിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിലാണ് ഉത്തരവ്. ഗോവ സർക്കാരിന്റെ അപ്പീലിലിലാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2013ലെ ഗോവ പീഡനക്കേസിലെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ഗോവ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കി. സംഭവത്തിന് ശേഷം തരുണ്‍ സഹപ്രവർത്തകയ്ക്ക് അയച്ച മെയിലുകൾ കോടതി പരിഗണിച്ചു. എന്നാൽ 62 വയസായെന്നും താനാണ് ഇരയെന്നും തരുണ്‍ തേജ്പാൽ വാദിച്ചു. എന്നാൽ, അച്ഛന്റെ പ്രായമുളള ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധിയിൽ കോടതി വാദം കേൾക്കും.
2013 ൽ ഗോവയിൽ നടന്ന തെഹൽക്ക തിങ്ക് ഫെസ്റ്റിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ലിഫ്റ്റിൽ വച്ച് ജൂനിയറായ സഹപ്രവർത്തകയെ തരുണ്‍ തേജ്പൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 2013ൽ ഗോവ ക്രൈം ബ്രാഞ്ച് തരുണിനെ അറസ്റ്റ് ചെയ്തു. പിന്നീട് സുപ്രീം കോടതി ജാമ്യം നൽകുകയായിരുന്നു. 2021ൽ ഗോവയിലെ വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. ഇതിനിനെതിരെയാണ് ഗോവ സർക്കാർ അപ്പീൽ നൽകിയത്.
