ഇടുക്കി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയിലെ എൺപതു ശതമാനം റോഡുകളും തകർന്ന് സഞ്ചാര യോഗ്യമല്ലാതായി. ഇവ പുനർ നിർമ്മിക്കാൻ 3000 കോടി രൂപ വേണ്ടി വരുമെന്നാണ് പൊതുമരാമത്തു വകുപ്പിന്‍റെ പ്രാഥമിക കണക്ക്. 2880 കിലോമീറ്റർ റോഡാണ് ഇടുക്കി ജില്ലയിൽ പൊതു മരാമത്ത് വകുപ്പിനു കീഴിലുള്ളത്. ഇത്തവണത്തെ മണ്ണിടിച്ചിലും പ്രളയവും പ്രധാന റോഡുകൾക്കൊപ്പം ഗ്രാമീണ റോഡുകളും തകർത്തു.
മൂന്ന് വലിയ പാലങ്ങളാണ് ഒലിച്ചു പോയത്. പ്രാഥമിക കണക്കനുസരിച്ച് 140 ഇടങ്ങളിലാണ് വൻതോതിൽ മണ്ണിടിഞ്ഞ് റോഡില്ലാതായത്. നൂറിലധികം കലുങ്കുകൾ തകർന്നു. കണക്കെടുപ്പ് ഇനിയു പൂർത്തിയായിട്ടില്ല. ചില സ്ഥലങ്ങളിൽ റോഡു തന്നെ ഇല്ലാതായി. ഇവിടങ്ങളിൽ താൽക്കാലികമായി പോലും ഗതാഗതം പുനസ്ഥാപിക്കാൻ ആഴ്ചകൾ വേണം. റോഡിൽ വീണ വൻമലകൾനീക്കുന്ന പണികൾ പലയിടത്തായി നടക്കുന്നുണ്ട്.
നേര്യമംഗലം ഇടുക്കി റോഡിൽ വീണു കിടക്കുന്ന വൻ പാറകൾ നീക്കം ചെയ്യാൻ ദിവസങ്ങൾ വേണ്ടി വരും. റോഡ് പൂണമായും തകർന്ന സ്ഥലങ്ങളിൽ നിലവിലുള്ള മണ്ണും മറ്റും നീക്കം ചെയ്ത ശേഷമേ പുതിയ റോഡ് പണിയാൻ കഴിയുകയുള്ളൂ. 400 കിലോമീറ്റർ റോഡ് ദേശീയ പാതാ വിഭാഗത്തിൻറെ കീഴിലുണ്ട്. തകന്ന ദേശീയ പാതകളിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാൻ 100 കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam