
റോത്തക്: ഹരിയാനയിലെ റോത്തകില്‍ നിര്‍ഭയ മോഡലില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. ഏഴ് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കി.
തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കമ്പി കയറ്റുകയും തലയിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. യുവതിയെ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടിയാണ് തലയിലൂടെ വാഹനം കയറ്റിയിറക്കിയത്.
യുവതിയുടെ ശരീരത്തില്‍ അന്നനാളം കാണാനില്ലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മാറിടം കടിച്ചെടുത്ത നിലയിലാണ്. മുഖവും നാവും ചെവിയും പുര്‍ണ്ണമായും തകര്‍ന്ന് യുവതിയെ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടുള്ള അടിയേറ്റ് തലയോട് പൊട്ടിയിരിക്കുകയാണ്.
തലയിലേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. റോത്തകിലെ ഒരു തെരുവില്‍ നിന്നും വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കിയ മൃതദേഹം നായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
വിവാഹമോചിതയായ 23കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി മരിച്ചത്. സോണിപത്തില്‍ നിന്ന് മെയ് 9ന് യുവതിയെ ഏഴംഗ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ക്രൂരമായ ബലാത്സംഗവും തുടര്‍ന്ന് കൊലപാതകവുമാണ് നടന്നതെന്ന് യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. എസ്.കെ ദത്തേര്‍വാള്‍ പറഞ്ഞു.
യുവതിയുടെ വയറ്റില്‍ നിന്നും മയക്കുമരുന്ന് നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഹരിയാന പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.
സുമിത് എന്നയാളെ സംശയമുണ്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിവാഹാഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ യുവതിയെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam