ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ 13 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രഖ്യാപിക്കുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 20 പേർ പ്രതികളായ കേസിൽ, വിചാരണക്കിടെ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ മൊഴി മാറ്റിയത് വിവാദമായിരുന്നു. 

ആലപ്പുഴ : ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധകേസിൽ വിധി ഇന്ന്. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന ഇരുപതു പേരാണ് പ്രതികൾ. വിചാരണ വേളയിൽ എസ്എഫ്ഐ-കെ എസ് യു പ്രവർത്തകർ മൊഴി മാറ്റിയത് വിവാദമായിരുന്നു.

കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി കുത്തേറ്റ വിശാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം ജൂലൈ 17 ന് മരിച്ചു. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പോലിസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിൽ ആയത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റി. കേസിലെ ഇരുപതു പ്രതികളും നിലവിൽ ജാമ്യത്തിലാണ്. പ്രതികൾക്കുള്ള ശിക്ഷ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിക്കും.