ഭർത്താവ് പണം നൽകുമെന്ന് പറഞ്ഞിട്ടും കണ്ടക്‌ടർ വഴിയിൽ ഇറക്കിവിട്ടതോടെ രാത്രി രണ്ടര കിലോമീറ്റര്‍ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയതെന്നാണ് പരാതി. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം
തിരുവനന്തപുരം: ഗൂഗിൾപേയിലൂടെ പണം നൽകുന്നതിൽ തടസമുണ്ടായതിനെത്തുടർന്ന് രാത്രി വിജനമായ സ്ഥലത്ത് യുവതിയെ ബസിൽ നിന്നും ഇറക്കിവിട്ട് കെഎസ്ആർടിസി ജീവനക്കാർ. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ ദിവ്യയ്ക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. ഭർത്താവ് പണം നൽകുമെന്ന് പറഞ്ഞിട്ടും കണ്ടക്‌ടർ വഴിയിൽ ഇറക്കിവിട്ടതോടെ രാത്രി രണ്ടര കിലോമീറ്റര്‍ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയതെന്നാണ് പരാതി. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പതിവായി ഒമ്പതിന് ശേഷമുള്ള ലാസ്റ്റ് ബസിലാണ് ദിവ്യ വീട്ടിലേക്ക് മടങ്ങാറുള്ളത്. എന്നാൽ വെള്ളിയാഴ്ച രാത്രി ആരോഗ്യപ്രശ്നമുണ്ടായിരുന്നതിൽ എട്ടരയോടെ വീട്ടിലേക്ക് മടങ്ങാന്‍ കൂനമ്പനയിൽ നിന്നും ബസില്‍ കയറി. പഴ്സെടുക്കാന്‍ മറന്നതിനാല്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റ് നിരക്ക് നല്‍കാമെന്നായിരുന്നു കരുതിയത്. കാരക്കോണത്തുനിന്ന് 18 രൂപയുടെ ടിക്കറ്റ് എടുക്കാൻ ഗൂഗിള്‍ പേ ഉപയോഗിച്ചില്ലെങ്കിലും സര്‍വറിന്‍റെ തകരാര്‍ കാരണം ഇടപാട് നടത്താനായില്ല.
അൽപം മുന്നോട്ടുപോയാൽ റേഞ്ച് ഉള്ള സ്ഥലമെത്തുമെന്നും അപ്പോൾ വീണ്ടും പണം അയ്ക്കാമെന്നും പറഞ്ഞെങ്കിലും പ്രകോപിതനായ കണ്ടക്ടര്‍ തോലടിയ്ക്കടുത്ത് വിജനമായ സ്ഥലത്തായി യുവതിയെ ഇറക്കിവിടുകയായിരുന്നു. വെള്ളറട എത്തുമ്പോള്‍ പണം സംഘടിപ്പിച്ച് നല്‍കാമെന്ന് വരെ പറഞ്ഞെങ്കിലും യാത്ര ചെയ്യാന്‍ കണ്ടക്ടര്‍ അനുവദിച്ചില്ലെന്നാണ് പരാതി. മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. തെരുവു വിളക്കുകള്‍ പോലുമില്ലാത്ത ഇല്ലാത്ത തോലടിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ദിവ്യ, ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റര്‍ നടക്കുകയായിരുന്നു. ബൈക്കിലെത്തിയ ഭർത്താവാണ് സുഖമില്ലാത്ത തന്നെ പാതിവഴിയിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും ദിവ്യ പറയുന്നു.
കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ ദിവ്യ ഗതാഗതവകുപ്പിനും കോർപ്പറേഷനും പരാതി നൽകി. പരാതി ഗൗരവകരമായതിനാൽ കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം. പരാതിയിൽ കെഎസ്ആർടിസിയുടെ വിജിലൻസിനെ അന്വേഷണത്തിന് ചുമതലയും നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് രാത്രിയിൽ വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തത്.


