വാർധക്യവും മക്കൾക്കായി ത്യജിച്ച് ഇവർ; ചികിത്സ മക്കൾക്ക് ഭാരമാകാതിരിക്കാൻ വീടുവിട്ടിറങ്ങി

By Web DeskFirst Published May 21, 2017, 1:19 PM IST
Highlights

കോഴിക്കോട്: വാർധക്യത്തിൽ അച്ഛനമ്മമാരെ മക്കൾ പുറന്തള്ളുന്ന സംഭവങ്ങൾ തുടരുമ്പോഴും, അവസാന ശ്വാസം വരെ മക്കൾക്കായി  ജീവിതം ത്യജിക്കുന്ന ഒട്ടേറെ പേർ നമുക്കിടയിലുണ്ട്.  മാരക രോഗങ്ങളുടെ ചികിത്സാ ചെലവ്  മക്കൾക്ക് ബാധ്യതയാകാതിരിക്കാൻ വീടുവിട്ടിറങ്ങിയ അച്ഛനമ്മമാരെ കേരളത്തിലെ എല്ലാ അനാഥാലയങ്ങളിലും കാണാം.    കുടുംബത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉള്ളിലൊതുക്കി ആരോടും പരാതിയില്ലാതെ ജീവിതം തള്ളിനീക്കുന്ന കുറേപ്പേർ. 

കേരളത്തിൽ 5 ഇടങ്ങളിലായി 750 വയോധികരാണ് ദൈവധാൻ എന്ന ഈ ആശ്രമത്തിന് കീഴിൽ മാത്രം അഭയം തേടിയിരിക്കുന്നത്.  ഒരിടത്ത് തന്നെ നൂറുനൂറു കഥകൾ വേദനകൾ. കോഴിക്കോട് വിലങ്ങാട് സ്വദേശി ആന്‍റണിയുടെ കവിളിന്‍റെ ഒരുഭാഗം 81ൽ കാൻസർ ബാധിച്ച് മുറിച്ചുമാറ്റിയതാണ്. വേദനയും ചികിത്സയുടെ സാമ്പത്തിക ബാധ്യതയും വലച്ചപ്പോഴാണ് 2 പെൺമക്കൾ മാത്രമുള്ള ആന്‍റണി ഒടുവിൽ വീടുവിട്ടിറങ്ങാൻ വേദനയോടെ തീരുമാനമെടുത്തത്.

സ്ത്രീകളാണ് മറ്റുള്ളവർക്കായി ജീവിതം സ്വയം തൃജിച്ചവരിലധികവും. ഭൂരിഭാഗവും രോഗങ്ങൾ കാരണം വിവാഹം നടക്കാതെയും, വൈകല്യങ്ങൾ കൊണ്ടും ഒറ്റപ്പെട്ടു പോയവർ. രോഗം കാരണം വിവാഹം നടക്കാതെ പോയ മകളെ 15 വർഷം മുൻപ് ഇവിടെയേൽപ്പിച്ച മറിയക്കുട്ടിക്ക് മറ്റു 2 മക്കളും ബന്ധുക്കളുമുണ്ട്.

അനാഥാലയത്തിൽക്കഴിയുന്ന മകളെയോർത്ത് വേദനിച്ച മറിയക്കുട്ടിയും ഒടുവിൽ, 10 വ‌ഷങ്ങൾക്ക് മുൻപ് ഇവിടെയെത്തി മകൾക്കൊപ്പം ചേർന്നു.
മക്കളും ബന്ധുക്കളുമുണ്ടായിട്ടും ആർക്കും ഭാരമാകാതിരിക്കാൻ ഇവിടെയെത്തുന്നവരെ ഇവരുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ട ശേഷമാണ് ഏറ്റെടുക്കുക. ഇങ്ങനെ കേരളത്തിൽ 600 വൃദ്ധസദനങ്ങളിലായി കഴിയുന്ന ഇരുപതിയാനയിരത്തോളം വരുന്ന വയോധികർക്ക് നീറുന്ന എത്രയനുഭവങ്ങൾ പറയാനുണ്ടാകും?

മന്ത്രിയുടെ പ്രതികരണം

വൃദ്ധസദനങ്ങളുടെയും സർക്കാർ അഗതിമന്ദിരങ്ങളുടേയും  സൗകര്യം മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെകെ ശൈലജ.  വൃദ്ധർക്കായി 70 പകൽ വീടുകൾ ഉടൻ തുടങ്ങുമെന്നും  മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ  പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്ലാ നഗരസഭകളിലും വയോമിത്രം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

റോവിംഗ് റിപ്പോര്‍ട്ടര്‍ ഇംപാക്ട്

തലശേരി പൊന്ന്യത്ത് ഒറ്റപ്പെട്ട് അവശ നിലയിൽ കഴിഞ്ഞ മുൻ സർക്കസ് താരം ആനന്ദലക്ഷ്മിക്ക് സഹായം. ഇവരെ നാളെ കൂത്തുപറമ്പിലെ ആശ്രയ സ്ഥാപനത്തിലേക്ക് മാറ്റുമെന്ന് കതിരൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് അധികൃതരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ആനന്ദലക്ഷ്മിയുടെ വീട് വൃത്തിയാക്കുകയും ചെയ്തു. 

click me!