
ശബരിമല: സംഘപരിവാര്‍ അനുകൂല സംഘടനയ്ക്ക് പന്പയിലും നിലയ്ക്കലും അന്നദാനത്തിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ആര്‍ക്കും അന്നദാനത്തിന് കരാര്‍ കൊടുത്തിട്ടില്ലെന്നും എന്നാല്‍ എല്ലാവരില്‍ നിന്നും ദേവസ്വം ബോര്‍ഡ് സംഭാവ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലും പമ്പയിലും നിലയ്ക്കലും ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുന്നത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടിയാണ്.
ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവാദിത്വത്തിലാണ് ഇവിടെ അന്നദാനം നടക്കുന്നത്. ശബരിമലയിലും പമ്പയിലും നിലയ്ക്കലും അന്നദാനത്തിന് അയ്യപ്പസേവാ സമാജത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എ പത്മകുമാര്‍.
കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപയും അതിന് മുന്പ് 22 ലക്ഷം രൂപയാണ് അന്നദാനത്തിന് ചെലവ്. ഹൈക്കോടതി വിധിയുടെയും ദേവസ്വം ബോര്‍ഡിന്‍റെയും തീരുമാനത്തിന് വിധേയമായിട്ടല്ലാത്ത ഒരു കാര്യവും ഇതുവരെയും ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ശബരിമലയിലും സന്നിധാനത്തും സുപ്രീംകോടതി വിധിക്കെതിരെ സമരം ചെയ്ത അയ്യപ്പ സേവാ സമാജത്തിന് അന്നദാനത്തിന് അനുമതി നല്‍കിയോ എന്ന ചോദ്യത്തില്‍ നിന്ന് കൃത്യമായ ഒരു മറുപടി പറയുന്നതില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
അയ്യപ്പ സേവാ സമാജത്തിന് അന്നദാനത്തിനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുത്തത് കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലായിരുന്നു. അന്നദാന ഫണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. നടപടി സമവായത്തിന്‍റെ ഭാഗമായാണെന്നും സൂചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam