മണ്ഡലക്കാലത്തിനായി നാളെ ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു.
തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കെതിരെ നിലപാടെടുത്ത ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് വച്ച് പൊലീസ് മൈക്ക് ഉപയോഗിക്കുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പൊലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക.
വിശദമായ പദ്ധതിയാണ് പൊലീസ് ശബരിമല മണ്ഡല - മകരവിളക്ക് കാലത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. പമ്പയിലും, സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാർക്കാണ്. വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്പിമാർ വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക.
വനിതാ പൊലീസുകാരുള്‍പ്പെടെ നാല് ഘട്ടങ്ങളായ 18,000 പൊലീസുകാരെ വിന്യസിക്കും. ആദ്യ മൂന്ന് ഘട്ടങ്ങളിൽ 4,500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും. മകരവിളക്കിന് 5,000 പൊലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി.
1,500 വനിതാ പൊലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. 50 വയസ്സിന് മുകളിൽ പ്രായമുള്ള പൊലീസുകാർക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്പയിൽ 15 ന് വൈകുന്നേരമെത്തിക്കും. അവശ്യമെങ്കിൽ മാത്രം ഇവരെ സന്നിധാനത്ത് നിയോഗിക്കാനാണ് തീരുമാനം. ഇതര സംസ്ഥാനത്ത് നിന്നും വനിതാ പൊലീസുകാരുടെയുള്ളവരെ വേണമെന്ന് ഡിജിപി കത്ത് നൽകിയിട്ടുണ്ട്. ഇവര്‍ എത്തിചേരുന്ന മുറയ്ക്ക് അവരെയും ശബരിമലയില്‍ വിന്യസിക്കും.
ഇതിന് പുറമേ കേരള പൊലീസിൻറെ കമാണ്ടോകളും കേന്ദ്ര ദ്രുതകർമ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയൽ ഉണ്ടാകും. ഹെലികോപ്റ്റർ നിരീക്ഷത്തിൻറെ ചുമതല കൊച്ചി റെയ്ഞ്ച് ഐജിക്കാണ്. കാൽനടയായി എത്തുന്ന തീർത്ഥാകരെ വെളേളിയാഴ്ച രാവിലെ 11 മുതൽ നിലയ്ക്കലിൽ നിന്നും കടത്തിവിടും. 12 മണി മുതൽ ബസ്സ് സർവ്വീസുകള്‍ ആരംഭിക്കും. കെഎസ്.ആടിസിയുടെ 250 ദീർഘദൂര സ്പെഷ്യൽ സർവ്വീസുകള്‍ക്ക് 30 ശതമാനം നിരക്ക് വർദ്ധിപ്പിക്കും.
വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്ക് ശേഷമാകും മാധ്യമപ്രവർത്തകർക്ക് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പ്രവേശനം. ശബരിമലയിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുകൊണ്ടാണ് വാഹനങ്ങള്‍ക്ക് പാസ് ഏർപ്പെടുത്തുതെന്നും, ഭക്തർക്ക് ബുദ്ധിമുണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് സർക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുന്നതെന്ന് ഹർജിക്കാരനോട് കോടതി പറഞ്ഞു. പാസ് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി കൂടുതൽ വാദത്തിനായി നാളേക്ക് മാറ്റി.
ഇതിനിടെ പന്തളം കുടുംബവും തന്ത്രി കുടുംബവും മണ്ഡലകാലം കഴിയും വരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. എന്നാല്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയില്‍ സ്റ്റേ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് ഇന്ന് സുപ്രീംകോടതി അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ വിധി പറഞ്ഞതിനാല്‍, ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണ്.