
ശബരിമല: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ഇന്ന് തുറന്ന ശബരിമല നട ഹരിവരാസനം പാടി അടച്ചു. നിരോധനാജ്ഞയ്ക്കിടയില്‍ പൊതുവെ സമാധാനപരമായാണ് ഇന്ന് ശബരിമലയില്‍ ദര്‍ശനം നടന്നത്. വൈകുന്നേരം അഞ്ചരയോടെ തുറന്ന നട അഞ്ച് മണിക്കൂറോളം നീണ്ട ദര്‍ശനത്തിന് ശേഷമാണ് അടച്ചത്.
ഏഴായിരത്തോളം പേര്‍ ഇന്ന് ദര്‍ശനം നടത്തിയതായി പൊലീസ് പറഞ്ഞു. വന്‍ ആള്‍ത്തിരക്കായിരുന്നു ഇത്തവണ സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തോളം പേര്‍ മാത്രമേ ദര്‍ശനം നടത്തിയിരുന്നൊള്ളൂ.
വന്‍ സുരക്ഷാ ക്രമീകരണമായിരുന്നു സന്നിധാനത്ത് പൊലീസ് ഒരുക്കിയിരുന്നത്. സന്നിധാനത്ത് മാത്രം 1000 ളം പൊലീസുകാരാണുണ്ടായത്. ഇതില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരും ഉള്‍പ്പെട്ടിരുന്നു. ആചാര ലംഘനം നടന്നാല്‍ സ്ത്രീകളെയുപയോഗിച്ച് നടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാനായിരുന്നു വനിതാ പൊലീസുകാരെ നിയോഗിച്ചത്.
പമ്പ ഗണപതി കോവിലില്‍ കുഞ്ഞിന് ചോറൂണിനെത്തിയ കുടുംബത്തെ തടഞ്ഞതും ആലപ്പുഴയില്‍ നിന്ന് ദര്‍ശനത്തിനായെത്തിയ യുവതിയും കുടുംബവും ദര്‍ശനത്തിനായി പൊലീസ് സഹായം ആവശ്യപ്പെട്ട് പമ്പയിലെത്തിയ സംഭവവും ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവേ ശബരിമലയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam