
ലഖ്നൗ: അയോധ്യയിൽ രാമ പ്രതിമക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്ന കോൺഗ്രസ് നേതാവിന്റെ ആവശ്യത്തെ പിന്തുണച്ച് സന്ന്യാസിമാർ. ഇതേ ആവശ്യം സന്ന്യാസി സമൂഹത്തിലെ മുഖ്യ പൂജാരിയായ സത്യേന്ദ്ര ദാസ് മുന്നോട്ട് വെച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ ഡോ. കരണ്‍ സിംഗാണ് സീതയുടെ പ്രതിമ നിർമ്മിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്.
'സീതയെയും രാമനെയും ഒരുമിച്ചാണ് ആരാധിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ഈ ആവശ്യം ധാര്‍മ്മികമാണ്. ശ്രീരാമന്റെ പ്രതിമയോട് ചേർത്ത് സർക്കാർ സീതാദേവിയുടെയും പ്രതിമ സ്ഥാപിക്കണം. സ്വഗതാർഹമായ കാര്യമാണ് കോണ്‍ഗ്രസ് നേതാവ് മുന്നോട്ട് വെച്ചത്. ശ്രീരാമന്റെ കൂടെയുള്ള സീതയെ ഒരിക്കലും നമുക്ക് തിരസ്കരിക്കാനാകില്ല'-സത്യേന്ദ്ര ദാസ് പറഞ്ഞു.
രാമപ്രതിമയുടെ ഉയരം പകുതിയായി കുറച്ച് പകരം സീതയുടെ പ്രതിമ കൂടി രാമനൊപ്പം നിര്‍മിക്കൂ. വിവാഹത്തിന് ശേഷം സീത അയോധ്യയിലെത്തി. എന്നാല്‍ ഉടന്‍ തന്നെ രാമലക്ഷ്മണന്മാര്‍ക്കൊപ്പം വനവാസത്തിന് പോയി. അവിടെ നിന്ന് സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് അവര്‍ ശ്രീലങ്കയിലായിരുന്നു. രക്ഷപ്പെടുത്തിയ സീത അഗ്നിപരീക്ഷയാണ് നേരിട്ടത്. ശേഷിയ്ക്കുന്ന സീതയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു. അയോധ്യയില്‍ ഒരു സ്ഥാനം സീത അര്‍ഹിക്കുന്നുണ്ടെന്ന് കത്തില്‍ കരണ്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു.
221 മീറ്റര്‍ ഉയരത്തിലാണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമ പ്രതിമ നിര്‍മിക്കാന്‍ പോകുന്നത്. എന്നാല്‍ എവിടെയാണ് പ്രതിമയുടെ സ്ഥാനമെന്നോ മറ്റ് വിവരങ്ങളോ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam